മലപ്പുറം... സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ല.... 16 നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലയിൽ... പതിവിൽ നിന്ന് വ്യത്യസ്തമായി ചില കോളിളക്കങ്ങളൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മുസ്ലീം ലീഗിനും കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള മണ്ണിൽ കാര്യമായ പോരാട്ടം കാഴ്ചവയ്ക്കാനാകാതെ ഇടതുപക്ഷവും ബിജെപിയും ഉൾപ്പെടുന്ന പ്രതിപക്ഷം ദയനീയമായി പരാജയപ്പെടുന്നതാണ് ഇവിടുത്തെ പതിവ് കാഴ്ച. ഇക്കുറി രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ഉറപ്പിച്ചാണ് എതിരാളികളും കച്ചമുറുക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ യുഡിഎഫ് കണക്കു കൂട്ടുമ്പോൾ... പിണറായി വിജയൻ്റേയും മോദിയുടേയും വികസന കുതിപ്പ് ചൂണ്ടിക്കാട്ടി വോട്ട് പിടിക്കാനാണ് എൽഡിഎഫിൻ്റേയും എൻഡിഎയുടേയും ശ്രമം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ വിജയിച്ച് പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസിന് (21) പിന്നിൽ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗ് ഇക്കുറി ഒന്നുകൂടി നിലമെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംസ്ഥാനത്താകെ 25 ഇടത്ത് മത്സരിക്കാനാണ് ലീഗിൻ്റെ തീരുമാനം. പുറത്തുവന്ന സ്ഥാനാർഥി പട്ടിക പ്രകാരം മലപ്പുറം ജില്ലയിൽ മാത്രം 12 ഇടത്താണ് ലീഗ് മത്സരരംഗത്തുള്ളത്. അതിൽ തന്നെ ഉറച്ച ജയസാധ്യതയുള്ള മണ്ഡലങ്ങൾ 11 ആണ്. വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, ഏറനാട്, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, വേങ്ങര, കോട്ടക്കല്‍, താനൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളിൽ മികച്ച സ്ഥാനാർഥികളെയാണ് ലീഗ് അണിനിരത്തിയത്.
അതേസമയം, ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിൽ.. നിലമ്പൂരും വണ്ടൂരും മാത്രമാണ് ജയസാധ്യതയുള്ളത്. നിലമ്പൂർ ആര്യാടൻ ഷൗക്കത്തിനും വണ്ടൂരിലെ പട്ടികജാതി സംവരണ സീറ്റിൽ എ.പി. അനിൽകുമാറിനും ഉറച്ച വിജയസാധ്യതയാണുള്ളത്. അതേസമയം, തവനൂരും പൊന്നാനിയും തിരൂരും ഇടതു മുന്നണിക്ക് മുൻതൂക്കമുള്ള മണ്ഡലങ്ങളാണ്. ഇവിടങ്ങളിൽ കെ.ടി. ജലീൽ, നൗഷാദ് അലി, വി. അബ്ദുറഹിമാൻ എന്നിവരാണ് മത്സരിക്കുന്നത്.
ഇക്കുറി അബ്ദുറഹിമാൻ രണ്ടത്താണിയും മങ്കടയിൽ മറ്റൊരു ലീഗ് നേതാവും സീറ്റിനെ ചൊല്ലി ഇടഞ്ഞുനിന്നെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് ഇവരെ അനുനയിപ്പിച്ചിരുന്നു. ഇതോടെ തിരൂരങ്ങാടിയും മങ്കടയും ഉൾപ്പെടെയുള്ള രണ്ട് സീറ്റുകൾ കൈയ്യിൽ നിന്ന് വഴുതിപ്പോകുമെന്ന് തോന്നിച്ചെങ്കിലും പാണക്കാട് നേതൃത്വത്തിൻ്റെ ഇടപെടൽ പ്രതിസന്ധി ഒഴിവാക്കി. ഏറ്റവുമൊടുവിലായി താനൂരിൽ ലീഗ് ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കാൻ എൽഡിഎഫ് ശ്രമം നടക്കുന്നുണ്ട്. വി. അബ്ദുറഹിമാൻ പോരാടി പിടിച്ചെടുത്ത മണ്ഡലം ഏതുവിധേനയും നിലനിർത്താനാണ് ഇടതുപക്ഷത്തിൻ്റെ നീക്കം. അബ്ദുറഹിമാൻ സ്വന്തം നാടായ തിരൂരിലേക്ക് മാറിയത് കൊണ്ടുതന്നെ അവിടെ ലീഗിൻ്റെ കുറുക്കോളി മൊയ്തീനുമായി കടുത്ത മത്സരം ഉറപ്പായിക്കഴിഞ്ഞു.
മുസ്ലീം ലീഗിൻ്റെ മുന്നണിപ്പോരാളിയായ പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കുറി മലപ്പുറത്തേക്ക് മാറിയത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. പരാജയഭീതി കൊണ്ടാണ് മാറിയതെന്ന് എതിരാളികൾ പറഞ്ഞു പരത്തുമെങ്കിലും യാഥാർഥ്യം മറ്റൊന്നാണ്. സ്വന്തം നാട്ടിൽ മത്സരിക്കണമെന്ന ആഗ്രഹമാണ് കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തേക്ക് മാറാൻ പ്രേരിപ്പിച്ചത്. അതിന് പിന്നാലെ വേങ്ങര മണ്ഡലത്തിലെ മുസ്ലീം ലീഗിൻ്റെ പഞ്ചായത്ത് കമ്മിറ്റികൾ ചേർന്നാണ് തീപ്പൊരി പ്രാസംഗികനായ കെ.എം. ഷാജിയെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എൻഡിഎഫ് സ്വതന്ത്രനായി സബാഹ് കുണ്ടുപുഴക്കല്‍ വേങ്ങരയിൽ ഷാജിയുടെ പ്രധാന എതിരാളി.
പി.വി. അൻവറിൻ്റെ പിന്മാറ്റത്തിലൂടെ നഷ്ടമായ നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ യു. ഷറഫലിയെ സ്വതന്ത്രനായാണ് സിപിഐഎം രംഗത്തിറക്കുന്നത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ ഷറഫലി രണ്ടാം പിണറായി സർക്കാരിന് കീഴിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിരുന്നു. കോൺഗ്രസുകാരനായ ആര്യാടൻ ഷൗക്കത്ത് ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നത് കാത്തിരുന്ന് കാണണം.
കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി
1. വള്ളിക്കുന്ന് - ടി.വി. ഇബ്രാഹിം (IUML), എൽഡിഎഫ് ?
2. കൊണ്ടോട്ടി - ടി.പി. അഷ്‌റഫ് അലി (IUML), ഡോ. പി. ജിജി (CPIM)
3. മഞ്ചേരി - അഡ്വ റഹ്‌മത്തുള്ള (IUML), വി.എം. മുസ്തഫ (LDF സ്വതന്ത്രൻ)
4. ഏറനാട് - പി.കെ ബഷീര്‍ (IUML), ഷഫീർ കിഴിശ്ശേരി (CPI)
5. മലപ്പുറം - പി.കെ. കുഞ്ഞാലിക്കുട്ടി (IUML), കെ.ടി. മുജീബ് (എൻ.സി.പി)
6. മങ്കട - മഞ്ഞളാം കുഴി അലി (IUML), എം.പി. അലവി (CPIM)
7. പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം (IUML), വി.പി. മുഹമ്മദ് ഹനീഫ (CPIM)
8. വേങ്ങര - കെ.എം. ഷാജി (IUML), സബാഹ് കുണ്ടുപുഴയ്ക്കൽ (LDF സ്വതന്ത്രൻ)
9. കോട്ടക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍ (IUML), കെ. പ്രീതി (CPIM)
10. തിരൂര്‍ - കുറുക്കോളി മൊയ്തീന്‍ (IUML), വി. അബ്ദുറഹിമാൻ (LDF സ്വതന്ത്രൻ)
11. താനൂര്‍ - പി.കെ. നവാസ് (IUML), എൽഡിഎഫ് ?
12. തിരൂരങ്ങാടി - പി.എം.എ. സമീര്‍ (IUML), അജിത്ത് കൊളാടി (CPI)
13. നിലമ്പൂർ - ആര്യാടൻ ഷൗക്കത്ത് (INC), യു. ഷറഫലി (LDF സ്വതന്ത്രൻ)
14. വണ്ടൂർ (എസ്.സി) - എ.പി. അനിൽകുമാർ (INC), ഡോ. കെ.കെ. ദാമോദരൻ മാസ്റ്റർ (CPIM)
15. തവനൂർ - വി.എസ്. ജോയ് (INC), ഡോ. കെ.ടി. ജലീൽ (LDF സ്വതന്ത്രൻ)
16. പൊന്നാനി - നൗഷാദ് അലി (INC), അഡ്വ. എം.കെ. സക്കീർ (CPIM)