തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്ത് സ്ഥാനാർഥി ചിത്രം വ്യക്തം. മത്സരരംഗത്ത് 890 പേരാണുള്ളത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ മത്സരിച്ചത് 957 സ്ഥാനാർത്ഥികളായിരുന്നു. 2021നേക്കാൾ 67 സ്ഥാനാർഥികളുടെ കുറവാണ് ഇക്കുറിയുള്ളത്.
സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 985 സ്ഥാനാർഥികളാണുണ്ടായിരുന്നത്. എന്നാൽ, സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 95 പേരാണ് പത്രിക പിൻവലിച്ചത്. തിരുവനന്തപുരത്ത് 105 സ്ഥാനാർഥികൾ, കൊല്ലത്ത് 60, പത്തനംതിട്ടയിൽ 25, ആലപ്പുഴയിൽ 49, കോട്ടയത്ത് 60, ഇടുക്കിയിൽ 27, എറണാകുളത്ത് 87, തൃശൂരിൽ 78, പാലക്കാട് 70, മലപ്പുറത്ത് 96, കോഴിക്കോട് 102, വയനാട് 21, കണ്ണൂരിൽ 78, കാസർഗോഡ് 32 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും സ്ഥാനാർഥികളുടെ കണക്കുകൾ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കൊടുവള്ളിയാണ്. ഇവിടെ 13 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
അതേസമയം, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.