ASSEMBLY ELECTION 2026

എക്കാലവും എ.കെ. ശശീന്ദ്രനൊപ്പം നിന്ന എലത്തൂര്‍; പവാര്‍ പക്ഷത്തുനിന്ന് മത്സര രംഗത്ത് പി.കെ. ശശീന്ദ്രനും! മണ്ഡലത്തിൽ മത്സരം കടുക്കും

എന്‍സിപിയിലെ ദേശീയതലത്തിലെ പിളര്‍പ്പും തുടര്‍ന്നുണ്ടായ ചിഹ്നമാറ്റവും എലത്തൂരിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രധാന ചര്‍ച്ചാവിഷയമാണ്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ ചിത്രം ചര്‍ച്ച ചെയ്യുമ്പോള്‍ എലത്തൂര്‍ മണ്ഡലത്തിന് എന്നും സവിശേഷമായ സ്ഥാനമാണുള്ളത്. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളും രണ്ട് തവണ പിണറായി വിജയന്‍ മന്ത്രി സഭയില്‍ ഗതാഗതവും, വനം വന്യജീവി വകുപ്പും കൈകാര്യം ചെയ്ത കരുത്തില്‍ എ.കെ. ശശീന്ദ്രന്‍ വീണ്ടും ജനവിധി തേടുമ്പോള്‍, മണ്ഡലത്തില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് യുഡിഎഫ് കളത്തിലിറങ്ങുന്നത്.

2008 ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് എലത്തൂര്‍ നിയമസഭാ മണ്ഡലം രൂപീകൃതമാകുന്നത്. അന്ന് മുതല്‍ ഇന്നുവരെ എലത്തൂരിന്റെ രാഷ്ട്രീയ വിലാസം എ.കെ. ശശീന്ദ്രന്‍ എന്നാണ്. ഓരോ തെരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. 2011ല്‍ ഷെയ്ഖ് പി. ഹാരിസിനെ 14,654 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു തുടക്കം. 2016-ല്‍ അത് 29,057 വോട്ടായി ഉയര്‍ന്നു. 2021ല്‍ എത്തുമ്പോള്‍ മണ്ഡലം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമായ 38,502 വോട്ടുമായാണ് അദ്ദേഹം നിയമസഭയിലെത്തിയത്. എന്നാല്‍ ഇത്തവണത്തെ പോരാട്ടം ഈ കണക്കുകള്‍ക്കും അപ്പുറമാണ്. എന്‍സിപിയിലെ ദേശീയതലത്തിലെ പിളര്‍പ്പും തുടര്‍ന്നുണ്ടായ ചിഹ്നമാറ്റവും എലത്തൂരിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രധാന ചര്‍ച്ചാവിഷയമാണ്.

സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികള്‍ പറഞ്ഞാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ട് തേടുന്നത്. ചിഹ്നത്തിലെ അട്ടിമറി പരിഹരിക്കാന്‍ ബൂത്ത് തലത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച പ്രവര്‍ത്തനം തുടരുമ്പോഴും ഇടതുകോട്ടയില്‍ ഇത്തവണ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് യുഡിഎഫ്. അതിനായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ എലത്തൂര്‍ ഡിവിഷനിലും, മണ്ഡലത്തിലെ നിര്‍ണായക പഞ്ചായത്തുകളായ കാക്കൂര്‍, കുറുവത്തൂര്‍, തലക്കുളത്തൂര്‍, നന്മണ്ട എന്നിവിടങ്ങളിലും യുഡിഎഫ് നടത്തിയ മുന്നേറ്റം മണ്ഡലത്തിന്റെ രാഷ്ട്രീയ മനസ്സ് മാറുന്നു എന്നതിന്റെ സൂചനയായാണ് അവര്‍ കാണുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കുറുവത്തൂര്‍ നന്മണ്ട പഞ്ചായത്തുകള്‍ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ ആയത് യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യാ ബാലകൃഷ്ണന് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.

എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുമ്പോഴും ബിജെപി പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പത്തിരണ്ടായിരത്തിലധികം വോട്ടുകള്‍ നേടിയ ബിജെപി ഇത്തവണ ടി. ദേവദാസിലൂടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ക്ലോക്ക് ചിഹ്നത്തില്‍ ജനവിധി തേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.കെ. ശശീന്ദ്രന് ഇത്തവണ കാഹളം മുഴക്കുന്ന മനുഷ്യനാണ് ചിഹ്നം.

എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി പി.കെ. ശശീന്ദ്രനും മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്. ഇത്തവണ ക്ലോക്ക് ചിഹ്നം ഇവര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. ചിഹ്നത്തിലെ അട്ടിമറിയും പേരിലെ സാമ്യവും വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഒപ്പം നിന്ന എലത്തൂരിന്റെ മനസ് ഇത്തവണ ആര്‍ക്കൊപ്പമാകുമെന്ന് കാത്തിരുന്നു കാണാം.

SCROLL FOR NEXT