പാലക്കാട്: വോട്ടിന് പണം നൽകി എന്ന ആരോപണത്തിൽ സമഗ്ര അന്വേഷണത്തിന് ജില്ലാ സൗത്ത് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. നിശബ്ദ പ്രചാരണ ദിവസം മറ്റ് വീടുകളിലും ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ എത്തിയോ എന്നും പണം നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നായിരുന്നു ഇത്തരത്തിലൊരു നീക്കമുണ്ടായത്. കണ്ണാടി പഞ്ചായത്തിലെ 16ാം വാർഡിലാണ് ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ എത്തി പണം നൽകിയത്. ഇതിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. തുടർന്ന് ശോഭാ സുരേന്ദ്രനും ബിജെപിക്കുമെതിരെ എൽഡിഎഫും യുഡിഎഫും പരാതിയുമായി രംഗത്തെത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സമഗ്രമായ അന്വേഷണം നടത്തുന്നത്.
അന്വേഷണത്തിൻ്റെ ഭാഗമായി ദൃശ്യങ്ങളെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഈ പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. മറ്റ് വീടുകളിൽ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ദൃശ്യങ്ങൾ ശേഖരിക്കുന്നത്.