ASSEMBLY ELECTION 2026

അസമിലും പുതുച്ചേരിയും നാളെ വിധിയെഴുത്ത്; അസമിലെ126 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് ഒറ്റഘട്ടമായി

എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും ഡിഎംകെയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യ സഖ്യവും തമ്മിലാണ് പുതുച്ചേരിയിൽ മത്സരം

Author : ന്യൂസ് ഡെസ്ക്

ദിസ്പൂർ: കേരളത്തോടൊപ്പം അസമും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തും. അസമിലെ126 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന എ എസ്എം സഖ്യവും തമ്മിലാണ് പോരാട്ടം. ബിജെപി തുടർച്ചയായ മൂന്നാം സർക്കാർ ലക്ഷ്യമിടുമ്പോൾ പത്തുവർഷത്തിന് ശേഷം ഭരണത്തിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ജാലുക്ബാരി മണ്ഡലത്തിലും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഗൗരവ് ഗൊഗോയ് ജോർഹട്ട് മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്.

എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും ഡിഎംകെയും കോൺഗ്രസും ഉൾപ്പെടുന്ന ഇന്ത്യ സഖ്യവും തമ്മിലാണ് പുതുച്ചേരിയിൽ മത്സരം. അഞ്ചു സീറ്റുകളിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടും. വിജയ്‌യുടെ ടിവികെയും മത്സര രംഗത്തു സജീവമാണ്. മാഹിയിൽ കോൺഗ്രസിനും സിപിഐഎം സ്വതന്ത്രനും എൻഡിഎയ്ക്കും പുറമെ ലീഗ് വിമതനും മത്സര രംഗത്തുണ്ട്. സിറ്റിങ് എംഎൽഎ രമേശ്‌ പറമ്പത്താണ് മാഹിയിൽ കോൺഗ്രസ് സ്ഥാനാർഥി. ടി. അശോക് കുമാർ ഇടതു സ്വതന്ത്രനായി മത്സരിക്കുമ്പോൾ അങ്കവളപ്പിൽ ദിനേശനാണ് എൻഡിഎ സ്ഥാനാർഥി

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഭവാനിപുർ മണ്ഡലത്തിലാണ് മമത വീണ്ടും ജനവിധി തേടുന്നത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തി കഴിഞ്ഞ ദിവസം സുവേന്ദു പത്രിക സമർപ്പിച്ചിരുന്നു.

SCROLL FOR NEXT