ഇടുക്കി: പി.ജെ. ജോസഫിൻ്റെ പിൻഗാമി ആവുക പ്രയാസമേറിയ ദൗത്യമാണെന്ന് മകനും തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ അപു ജോൺ ജോസഫ്. ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിലായിരുന്നു അപു ജോൺ ജോസഫിൻ്റെ പ്രതികരണം. പി.ജെ. ജോസഫിൽ നിന്ന് പഠിച്ച പ്രഥമ പാഠം വികസനത്തിൽ രാഷ്ട്രീയമില്ല എന്നതാണ് എന്നും അപു ജോൺ ജോസഫ് പറഞ്ഞു.
പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോഴാണ് പി. ജെ. ജോസഫിനോട് ജനങ്ങൾക്കുള്ള സ്നേഹം മനസിലാകുന്നത്. എൻ്റെ ഭാവി നിശ്ചയിക്കാൻ പോകുന്നത് പൊതുജനമാണ്. അവരുടെ മനസിൽ ഇടംപിടിച്ചാലേ വിജയിക്കാനാകൂ. അതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും വിജയിച്ച് വരുമെന്നുമാണ് പ്രതീക്ഷയെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.
അച്ഛനുമായി രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ നന്നായി പെർഫോം ചെയ്യാൻ പറഞ്ഞു. എന്നും പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാതെ രാഷ്ട്രീയമായി ഉപദേശം ഒന്നും നൽകിയില്ല. എല്ലാ മേഖലകളിലെ ആവശ്യങ്ങളും നിറവേറ്റാൻ ജനപ്രതിനിധി എന്ന നിലയിൽ പ്രതിജ്ഞാബദ്ധമാണ് എന്നും അപു ജോൺ ജോസഫ് ചൂണ്ടിക്കാട്ടി.
കോൺഗ്രസ്-കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് വിഭജനം താൽക്കാലിക ക്രമീകരണമാണ്. മുന്നണിയുടെ പൊതുതാൽപ്പര്യത്തിന് വേണ്ടി കേരള കോൺഗ്രസ് ചെയ്ത വിട്ടുവീഴ്ചയായി കണ്ടാൽ മതി. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് സീറ്റ് വിഭജനത്തിൽ തീരുമാനമെടുത്തത് എന്നും അപു ജോൺ ജോസഫ് കൂട്ടിച്ചേർത്തു.