ചെന്നൈ: നാല് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ തമിഴ്നാട്ടിലും കേരളത്തിലും ബംഗാളിലും ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ വേട്ടെണ്ണലിൻ്റെ അഞ്ചാം റൗണ്ട് കഴിയുമ്പോഴും പിന്നിലാണ്. കൊളത്തൂരിൽ സ്റ്റാലിനും ധർമടത്ത് പിണറായി വിജയനും ഭബാനിപൂരിൽ മമതയും കനത്ത തിരിച്ചടിയാണ് നേടിടുന്നത്.
തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയ്‌യുടെ ടിവികെ 102 ഇടത്ത് മുന്നിലാണ്. എഡിഎംകെയ്ക്ക് 74 ഇടത്തും മുന്നിലാണ്. അതേസമയം ഭരണകക്ഷിയായ ഡിഎംകെയ്ക്ക് 57 ഇടത്ത് മാത്രമേ ലീഡ് ഉയർത്താൻ കഴിഞ്ഞുള്ളു. കൊളത്തൂരിൽ എം.കെ. സ്റ്റാലിന് കനത്ത തിരിച്ചടിയാണ് ആദ്യ മണിക്കൂറിൽ. ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിൽ സ്റ്റാലിൻ പിന്നിലെത്തുന്ന കാഴ്ടചയാണ് കാണുന്നത്. മണ്ഡലത്തിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം സ്ഥാനാർഥി വി.എസ്. ബാബുവാണ് മുന്നിൽ.
2011 മുതൽ തുടർച്ചയായി സ്റ്റാലിനെ നിയമസഭയിലെത്തിച്ച കൊളത്തൂരിൽ ഇത്തരമൊരു പതനം ഡിഎംകെ ക്യാംപുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. 2021ൽ എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിലാണ് സ്റ്റാലിൻ ഇപ്പോൾ വിയർക്കുന്നത്. ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി കൂടിയായ വി.എസ്. ബാബുവിന്റെ മുന്നേറ്റം തമിഴകത്ത് വീശുന്ന മാറ്റത്തിന്റെ കാറ്റിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റാലിൻ മാത്രമല്ല മകൻ ഉദയനിധി സ്റ്റാലിനും ചെപ്പോക്കിൽ പിന്നിലാണ്.
കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. വോട്ടെണ്ണലിന്റെ ആദ്യ അഞ്ച് റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. 2016ലാണ് പിണറായി ആദ്യമായി ധര്‍മടത്ത് മത്സരിച്ച് വിജയിച്ചത്. 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ആദ്യമായി മുഖ്യമന്ത്രിയായി. 2021ലും ധര്‍മടത്തെ പ്രതിനിധീകരിച്ച പിണറായി രണ്ടാമതും കേരളത്തിന്റെ മുഖ്യമന്ത്രിയായി. വിജയ പ്രതീക്ഷ മുന്‍ നിര്‍ത്തി തന്നെയാണ് ഇക്കുറിയും പിണറായി ധര്‍മടത്ത് മത്സരിച്ചതെങ്കിലും അടിതെറ്റുന്ന കാഴ്ചയാണ് കാണുന്നത്.
ബംഗാളിലെ ഭബാനിപൂരിലും സമാമ കാഴ്ചയാണ്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മണ്ഡലമായ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരം. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർഥി. സുവേന്ദു അധികാരിയാണ് ആദ്യഘട്ട ഫലസൂചനകളിൽ മുന്നിൽ നിൽക്കുന്നത്. സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.