കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിൻ്റെ തലേന്ന് പെട്രോൾ ബോംബേറ്. നൗദ നിയമസഭ മണ്ഡലത്തിലെ ഷിബ് നഗറിലാണ് ഇന്നലെ വൈകീട്ട് ബോംബ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. റോഡിൽ ഒന്നിലധികം പെട്രോൾ ബോംബുകൾ പൊട്ടിത്തെറിച്ചതായാണ് വിവരം. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ആം ജനതാ ഉന്നയൻ പാർട്ടി (എയുജെപി) സ്ഥാപകൻ ഹുമയുൺ കബീറിൻ്റെ പാർട്ടിക്കാർ തനിക്ക് നേരെ ബോംബെറിഞ്ഞെന്നും ബുധനാഴ്ച രാത്രി എട്ട് മണിയോടെ തൻ്റെ കാലിന് സമീപത്ത് വച്ചാണ് ബോംബ് പൊട്ടിയതെന്നും പരാതിക്കാരി ആരോപിച്ചു. ഇതേ ചൊല്ലി പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. ഹുമയുൺ കബീറിൻ്റെ വഴിതടയൽ ഉൾപ്പെടെ നടത്തിയാണ് പ്രതിഷേധിക്കുന്നത്.
അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും എവിടെയും കാര്യമായ അക്രമങ്ങളൊന്നും ഇല്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് സുരക്ഷ വർധിപ്പിച്ചതായി എഎസ്‌പി മാജിദ് ഖാൻ എൻഎഐയോട് പറഞ്ഞു.
അതേസമയം, ബംഗാളിലെ മൊതബാരി നിയോജക മണ്ഡലത്തിലെ ബാലു ആചാര ഹൈസ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംഘർഷാവസ്ഥ നിലവിലുണ്ട്. പോളിംഗ് ഉദ്യോഗസ്ഥൻ വൈകി എത്തിയതോടെ ബിജെപി സ്ഥാനാർഥി നിബാരൻ ഘോഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ബഹളം വച്ചു.