ബി. ഗോപാല കൃഷ്ണൻ 
ASSEMBLY ELECTION 2026

വർ​ഗീയ പരാമർശം: ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് ഗുരുവായൂർ ടെമ്പിൾ പൊലീസ്

വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊണ്ട വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പൊലീസ് നീക്കം ചെയ്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഗുരുവായൂർ മണ്ഡലത്തിൽ മതം പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഗുരുവായൂർ ടെമ്പിൾ പൊലീസാണ് കേസെടുത്തത്. കളക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയുന്നു. ഇതിനുപിന്നാലെയാണ് നടപടി. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണ്ടെത്തൽ. ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തത്. വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊണ്ട വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പൊലീസ് നീക്കം ചെയ്തിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന

കേരളാ നിയമസഭാ പൊതു തെരഞ്ഞെടുപ്പ് 2026ലെ പെരുമാറ്റച്ചട്ട പ്രകാരം വിവാദ പരാമർശം നടത്തിയ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും നിയുക്ത ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ വന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കറുടെ നിർദേശപ്രകാരം തൃശൂർ ജില്ലാകലക്ടർ നടപടിയെടുത്തു.

ജനപ്രാതിനിധ്യ നിയമം,1951ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദേശിച്ചത്.

പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിൽ എഫ്ഐആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

SCROLL FOR NEXT