പാലക്കാട്: വോട്ടിന് നോട്ട് വിവാദത്തിൽ മാധ്യമങ്ങളെ പഴിചാരുന്നത് തുടർന്ന് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. മാധ്യമങ്ങൾ കാളപെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തു എന്നും, കേരളത്തിലെ മാധ്യമങ്ങളുടെ തലയ്ക്കകത്ത് ആൾത്താമസമില്ലെന്നും ശോഭാ സുരേന്ദ്രൻ വിമർശിച്ചു.
പാലക്കാട്ട് ശോഭാ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തണൽ പറ്റിക്കൊണ്ടുള്ള ഒരു മാധ്യമപ്രവർത്തനം പാലക്കാട് നടക്കുന്നുണ്ട്. തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നു. മീഡിയ വണ്ണിലെ മാധ്യമപ്രവർത്തകനെ കോടതിയിൽ മുട്ടുകുത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
തനിക്കെതിരെ പ്രചരിച്ച ദൃശ്യങ്ങൾ എഐ ആണോ എന്ന് സംശയിക്കുന്നു. കഥ കെട്ടിച്ചമച്ച് പടർത്തുകയാണ്. ഷാഫി പറമ്പിലാണ് ഈ സംഭവത്തിൻ്റെ സംവിധായകൻ. ഷാഫി പറമ്പലിന് ജമാഅത്തെ ഇസ്ലാമി ബന്ധം ഉണ്ടോയെന്ന് കെ.കെ. ശൈലജയോട് ചോദിച്ചാൽ അറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.