തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചവരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും മാർച്ച് 15ന് മുമ്പ് നൽകിയ അപേക്ഷകൾ മാത്രമേ ഇത്തവണ പട്ടികയിൽ വോട്ട് ചേർക്കാൻ പരിഗണിക്കുകയുള്ളു. ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ലെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു.
10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നത്. അപേക്ഷ സ്വീകരിച്ച് വോട്ടർപ്പട്ടികയിൽ ഇടം പിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി വേണ്ടത് 10 ദിവസമാണ്. അതിനാൽ മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹമാകുന്നത്. ഇനി പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ മാർച്ച് 15നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുകയോ ചെയ്യുക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷമാണെന്നും അദ്ദേഹം അറിയിച്ചു.
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അപേക്ഷാ കാലാവധി ഏഴ് ദിവസം വരെ നീട്ടി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. വെറും രണ്ട് ദിവസം മാത്രം അനുവദിച്ചതിനാൽ നിരവധി പൊലീസുകാർക്ക് അവസരം നഷ്ടമായെന്ന പരാതി പരിഗണിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം വിവരിച്ചു. അതേസമയം, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി അവസാനിച്ചെന്ന കമ്മീഷന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പത്രിക സമർപ്പണത്തിൻ്റെ അവസാന ദിവസം വരെ പുതിയ വോട്ടർമാരെ ചേർക്കാൻ അവസരമുണ്ടെന്ന ചീഫ് ഇലക്ടറൽ ഓഫിസറുടെ ഉറപ്പ് പാലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.