പാലക്കാട്: സിപിഐഎം - ആർഎസ്എസ് ഡീൽ വിവാദത്തിലെ പ്രതിപക്ഷ ആരോപണങ്ങളിൽ പ്രതിരോധം തീർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ചർച്ച വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാക്കൾ പയറ്റുന്നത് കുതന്ത്രങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ സഹായം തേടിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എസ്‌ഡിപിഐ - സിപിഐഎം ബന്ധത്തെക്കുറിച്ചും നുണപ്രചാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കനഗോലുവിൻ്റെ നിർദേശ പ്രകാരം കേരളത്തിൻ്റെ വികസന ചർച്ചകളിൽ നിന്നും വഴി തിരിച്ചുവിടാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. എൽഡിഎഫ് വികസനം തന്നെയാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. യുഡിഎഫിൻ്റെ ഇത്തരം അജണ്ടകൾക്ക് പിന്നാലെ പോകാൻ എൽഡിഎഫിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ഡീൽ വിവാദത്തിൽ വീണ്ടും ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ്. 2021ൽ ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയത് എൻഡിഎ വോട്ട് സിപിഐഎമ്മിന് ലഭിച്ചത് കൊണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നടപ്പായത് മോദിയും പിണറായിയും തമ്മിലുളള ധാരണയാണ്. സംസ്ഥാനത്ത് എല്ലായിടത്തും എസ്ഡിപിഐയുമായും സിപിഐഎമ്മിന് ഡീലെന്നും ചെന്നിത്തല ആരോപിച്ചു.