ASSEMBLY ELECTION 2026

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞതിൽ പരാതി നൽകി കോൺഗ്രസ്; പുറത്തുവന്നത് ബിജെപിയുടെ അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി

ഡിവൈഎസ്പിക്കാണ് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പരാതി നൽകി കോൺഗ്രസ്. ഡിവൈഎസ്പിക്കാണ് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയത്. അതേസമയം, പിഷാരടിയെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത് ബിജെപിയുടെ അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

മറ്റുള്ള സ്ഥലങ്ങളിൽ ബിജെപി നടപ്പാക്കുന്നതിന്റെ സാമ്പിളാണ് പാലക്കാട് നടന്നത്. കേരളത്തിൽ വേരുറപ്പിച്ചാൽ എത്രത്തോളം ദോഷമുണ്ടാകുമെന്നതിന്റെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാ സ്ഥാനാർഥികൾക്കുമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എൻ.എം. ആർ. റസാക്കും പറഞ്ഞു. പാലക്കാട് സൗഹൃദ അന്തരീക്ഷം തകർക്കുന്ന പ്രവർത്തനം ഒരു മുന്നണിയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുന്നതിനിടെ സംഭവമുണ്ടായത്. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർഥിയെ തടഞ്ഞുവച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞുവച്ചത്. പിന്നീട് സ്ഥാനാർഥിയായ രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു.

യാതൊരു പ്രകാപനവും ഇല്ലാതെയാണ് തടഞ്ഞതെന്നും ജനാധിപത്യ സംവിധാനത്തിന് എതിരെയുള്ള നടപടിയാണ് ഉണ്ടായതെന്നും രമേഷ് പിഷാരടി പ്രതികരിച്ചിരുന്നു. സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ തടഞ്ഞു. വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും നിയമ നടപടിയുമായി ഇപ്പോൾ പോകാൻ ഉദ്ദേശ്യമില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു.

എന്നാൽ പിഷാരടി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൻ്റെ പേരിലാണ് തടഞ്ഞതെന്നായിരുന്നു സംഭവത്തിൽ ശോഭാ സുരേന്ദ്രൻ്റെ വിശദീകരണം. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാൽ അത് അവരുടെ വ്യക്തിപരമായ കാര്യമെന്നാണ് പിഷാരടി പറഞ്ഞത്. ഇത് അംഗീകരിക്കാനാകില്ല. യുഡിഎഫ് സ്ഥാനാർഥിയുടേത് വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനമാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

SCROLL FOR NEXT