പാലക്കാട്: കണ്ണാടിക്കലിൽ വോട്ടർക്ക് പണം നൽകിയ സംഭവത്തിൽ പണം നൽകിയ സ്ത്രീ ശോഭയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. പണം നൽകിയ സിമി എന്ന സ്ത്രീ പാലക്കാട് ബിജെപി ജില്ല കമ്മിറ്റി ഓഫീസിൽ ശോഭയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പുറത്തു വിട്ടത്. കേന്ദ്രമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ എത്തിയപ്പോഴാണ് സ്ത്രീ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നത്. പണം നൽകിയത് ശോഭയുടെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീ തന്നെയാണെന്ന് കോൺഗ്രസ് നേതാവ് വിനേഷ് സർഗ പറഞ്ഞു.
വോട്ടിന് പണം നൽകിയെന്ന ആരോപണം ശോഭാ സുരേന്ദ്രൻ തള്ളിയിരുന്നു. വിജയം ഉറപ്പായപ്പോൾ കാറിൽ ഒരു സംഘം പിന്തുടർന്ന് തയ്യാറാക്കിയ തിരക്കഥയെന്നാണ് ശോഭാ സുരേന്ദ്രൻ്റെ വാദം. എന്നാൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പണം നൽകിയ സ്ത്രീ ശോഭയുടെ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന വാദം പൊളിഞ്ഞു. സ്ത്രീ ശോഭയ്ക്കൊപ്പം വാഹനത്തിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി. അതേ സ്ത്രീ തന്നെയാണ് പണം കൈമാറുന്നതും.
രാവിലെ 11 മണിയോടെയാണ് കണ്ണാടി പഞ്ചായത്തിലെ വയോധികയ്ക്ക് ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. മരുന്ന് വാങ്ങാൻ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ 5000 രൂപ നൽകിയെന്നാണ് ഇവർ പറഞ്ഞത്. അതേസമയം, പണം നൽകിയെന്നത് കുടുംബം നിഷേധിച്ചു. എന്നാൽ, ശോഭ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നതോടെ വാദം പൊളിയുകയായിരുന്നു.