തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ഫണ്ടിനായി കോൺഗ്രസിന് രണ്ട് ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി സിപിഐഎം. ധനലക്ഷ്മിക്ക് പുറമേ ഫെഡറൽ ബാങ്കിലും അക്കൗണ്ട് തുറന്നിട്ടുണ്ട്. 2024ൽ രണ്ടാമത്തെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ വരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. ഒരു പ്രവാസി മലയാളിയുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപയും കൈമാറ്റം ചെയ്തു. രണ്ട് അക്കൗണ്ടിൻ്റെയും വിശദാംശങ്ങൾ പുറത്തുവിടണമെന്നും സിപിഐഎം വ്യക്തമാക്കി.
വയനാട് ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിന്റെ ബ്രാഞ്ചിലാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. വയനാട് കോൺഗ്രസ് പദ്ധതിക്കായി വാങ്ങിയ ഭൂമിക്ക് പിരിച്ച് ലഭിച്ചതിനേക്കാൾ കൂടുതൽ പണം ചെലവായെന്നും കെപിസിസിയുടെ അക്കൗണ്ടിൽ നിന്നാണ് ബാക്കി പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, കെ.സി. വേണുഗോപാലിന്റെ വിശദീകരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പദ്ധതി പൂർത്തിയായ ശേഷം കണക്ക് പുറത്തുവിടുമെന്ന വാദമാണ് അദ്ദേഹം ആവർത്തിച്ചത്. നേരത്തെ ഭൂമി വാങ്ങാൻ അഞ്ച് കോടി രൂപ ചെലവായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.