പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂർ ശങ്കരൻ അറിയിച്ചു. അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണം. യുഡിഎഫിന്റെ അറിവോടെയല്ലാതെ ഇത് നടക്കില്ലെന്നും ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കമന്റുകൾ ഇടുന്ന അക്കൗണ്ടുകൾ പരിശോധിച്ചാൽ ആരാണ് പിന്നിലെന്ന് മനസിലാകും. രാഷ്ട്രീയമായ മാന്യതയില്ലാത്ത സമീപനമാണ് യുഡിഎഫ് നടത്തുന്നതെന്നും ഓമല്ലൂർ ശങ്കരൻ കൂട്ടിച്ചേർത്തു.
വീണാ ജോർജിനെതിരെ അതിരൂക്ഷ സൈബർ ആക്രമണമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണാ ജോർജ് പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ നിറയെ അശ്ലീലവും വർഗീയവും ലൈംഗിക ചുവയുള്ളതുമായ കമൻ്റുകളാണ് വരുന്നത്. കമൻ്റ് വരുന്ന അക്കൗണ്ടുകളിൽ പലതും ഫേക്ക് അക്കൗണ്ടുകളാണ്. കമന്റുകൾക്ക് പിന്നിൽ കോൺഗ്രസ് - ലീഗ് പ്രവർത്തകരെന്നാണ് സിപിഐഎം ആരോപണം. നേരത്തെയും വീണാ ജോർജിന് സമൂഹമാധ്യമത്തിൽ ഇത്തരത്തിലുള്ള സൈബറാക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.