തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിച്ച സംഭവത്തിൽ എക്സിനെതിരെ കേസ് എടുത്ത് സൈബർ പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പ്രധാനമന്ത്രിയെയും തെരഞ്ഞെടുപ്പ് കമ്മിഷനേയും പരിഹസിച്ചു വീഡിയോ പോസ്റ്റ് ചെയ്തതിനാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ് എടുത്തത്.
അതേസമയം, സോഷ്യൽ മീഡിയ അക്കൗണ്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നാണ് പൊലീസ് സൈബർ വിങ്ങിന്റെ വിശദീകരണം. മെറ്റക്കും എക്സിനും മാത്രമാണ് നോട്ടീസ് നൽകിയതെന്നും വ്യക്തികൾക്ക് ആർക്കും പോസ്റ്റ് നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിട്ടില്ലെന്നുമാണ് സൈബർ വിങ് പറയുന്നത്.
വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നുവെന്ന വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു. തുടക്കത്തിൽ മാധ്യമപ്രവർത്തകർക്കും വിമർശനമുന്നയിച്ച കോൺഗ്രസ് പ്രവർത്തകർക്കും മാത്രമാണ് നോട്ടീസ് ലഭിച്ചതെന്ന് കരുതിയിരുന്നെങ്കിലും 270ഓളം എക്സ് ഉപഭോക്താക്കൾക്കെതിരെ നടപടിക്ക് നിർദേശമുണ്ടെന്നായിരുന്നു വിവരം.
എക്സ് ഹാൻഡിലുകൾക്ക് പുറമെ 200 ഫേസ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം ഐഡികൾക്കും നോട്ടീസ് അയച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാദമായ സർക്കുലറിന്റെ സ്ക്രീൻഷോട്ടുകൾ അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാണ് കേരള പൊലീസ് സാമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രചരിപ്പിച്ച എഐ വീഡിയോ കേരള പൊലീസ് ഇടപെട്ട് നീക്കം ചെയ്തിരുന്നു. ബിജെപി സീൽ വിവാദം ദേശീയ തലത്തിലടക്കം ചർച്ചയായതിന് പിന്നാലെയാണ് ബിജെപിയുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ഓഫീസ് ഒന്നാണെന്ന് പരിഹസിച്ചുകൊണ്ട് കോൺഗ്രസ് കഴിഞ്ഞ ദിവസം എഐ വീഡിയോ ഇറക്കിയത്. പിന്നാലെയാണ് പൊലീസ് പരാതി നൽകി സാമൂഹ്യമാധ്യമങ്ങളിൽ നിന്നും ഇത് നീക്കിച്ചത്.
സർക്കുലറിൽ ബിജെപി ചിഹ്നമുള്ള സീൽ വന്നത് 'ക്ലെറിക്കൽ പിഴവ്' മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം. ഈ വിശദീകരണം നിലനിൽക്കെത്തന്നെയാണ്, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തടയുന്നതിനായി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചവർക്കെതിരെ പൊലീസ് നടപടിയെടുത്തത്.