തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകളെച്ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിൽ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലെ വിവരങ്ങൾ അനുസരിച്ച് ഇവിഎമ്മിലെ ആകെ പോളിങ് ശതമാനം 78. 27 ആണ്. എന്നാൽ അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യു. രത്തൻ ഖേൽക്കർ അറിയിച്ചു.
ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. 99,40,379 പുരുഷൻമാർ 1,13,03,410 സ്ത്രീകൾ 153 ട്രാൻസ് ജെൻഡേഴ്സ് എന്നിവരുൾപ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളിൽ വോട്ട് ചെയ്തത്. പോസ്റ്റൽ, സർവീസ് വീട്ടിലെ വോട്ട് കണക്കുകൾ പൂർണമായി നൽകിയിട്ടില്ല. 53,984 സർവീസ് വോട്ട് കൗണ്ടിംഗ് ദിവസം വരെയുണ്ടായി. 96.3 ആണ് മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 60,734 ഭിന്ന ശേഷിക്കാർ വോട്ട് ചെയ്തു. 96.7% ഹോം വോട്ട്. 32,172 അവശ്യവിഭാഗം വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥർ വോട്ട് ചെയ്തു (96.37%). നിലവിലെ കണക്ക് പ്രകാരം 3,68,193പോസ്റ്റൽ വോട്ടുകളാണ് രേഖപ്പെടുത്തിയത്.
ലഭ്യമായ കണക്കുകൾ പ്രകാരം അന്തിമ പോളിങ് ശതമാനം 79.63 ആയിരിക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു. സർവീസ് വോട്ട് കൂടി ചേർത്താൽ മാത്രമേ കണക്കുകൾ പൂർണമാകൂ. നിലവിൽ എല്ലാ വിവരങ്ങളും രാഷ്‌ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. നടപടി ക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ല. സുതാര്യമായ നടപടികളാണ് സ്വീകരിച്ചത്. അന്തിമ കണക്കുകൾ സ്ഥിരീകരിക്കാൻ സമയം എടുക്കുമെന്നും രത്തൻ ഖേൽക്കർ അറിയിച്ചു.