കാസർഗോഡ്: കേരള ചരിത്രത്തിലെ അതിനിർണായകമായ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു.
കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ആരോപണ പരാതി ഉയർന്നു. കയ്യാർ 128ാം നമ്പർ ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ഗൾഫിലുള്ള ഖാലിദ് എന്നയാളുടെ വോട്ട് നാട്ടിലുള്ള ജാഫർ എന്നയാൾ രേഖപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിൽ 21ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായും പരാതി ഉയർന്നു. ബൂത്തിൽ രണ്ടു മണിക്കൂറിനിടെ രണ്ട് വോട്ട് അധികം രേഖപ്പെടുത്തിയതായി കണ്ടെത്തി.
അമ്പലപ്പുഴയിലെ വോട്ടറുടെ വോട്ട് പോസ്റ്റൽ വോട്ടായി ചെയ്തതായും പരാതി. 139ാം നമ്പർ ബൂത്തിലെ ഷാജിമോൻ്റെ വോട്ടാണ് ചെയ്തത്. റിട്ടേണിംഗ് ഓഫീസറെ വിളിച്ച് അന്വേഷിച്ചപ്പോൾ വോട്ട് തൃക്കാക്കരയിൽ ചെയ്തിട്ടുണ്ട് എന്നാണ് അറിയിച്ചത് എന്ന് ഷാജിമോൻ പറഞ്ഞു. സംഭവത്തിൽ ഷാജിമോൻ പരാതി നൽകി.
തൃശൂർ വടക്കാഞ്ചേരിയിലും കള്ളവോട്ട് ആരോപണ പരാതി ഉയർന്നു. ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തി. വോട്ട് ചെയ്യാനാകാതെ സജീവ് മടങ്ങി. സംഭവത്തിൽ പരാതി നൽകുമെന്ന് വോട്ടർ അറിയിച്ചു.
എറണാകുളം പള്ളുരുത്തിയിലും കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. ശ്രീ വെങ്കിടേശ്വര സ്കൂളിൽ 152ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പുളികലേഴന്ന് ജാസ്മിൻ എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്.
ഒറ്റപ്പാലത്തും കള്ളവോട്ടുണ്ടായെന്ന് പരാതി. അമ്പലപ്പാറ എഎൽപി സ്കൂളിലെ 98ാം നമ്പർ ബൂത്തിലാണ് കള്ള വോട്ട് നടന്നത്. പ്രഭാകരൻ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ടെൻഡർ വോട്ട് ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കാസർഗോഡ് ഉദുമയിൽ കണ്ണടയിൽ ഒളിക്യാമറ വച്ച് ബൂത്തിനുള്ളിൽ കയറിയ യുഡിഎഫ് ചീഫ് ഏജൻ്റ് പിടിയിലായി. അഡ്വ. ബി.എം. ജമാലിനെയാണ് ഇലക്ഷൻ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠൻ്റെ ചീഫ് ഏജൻ്റാണ് അഡ്വ. ബി.എം. ജമാൽ.