ആലപ്പുഴ: ചെളിക്കുണ്ടിൽ മറയുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് മറുപടിയുമായി ജി. സുധാകരൻ. താൻ ചെളിക്കുണ്ടിലേക്ക് പോയിട്ടില്ലെന്നും, ഉറച്ച പ്രതലത്തിലാണ് ഇരിക്കുന്നതെന്നും ജി. സുധാകരൻ പറഞ്ഞു. അതിനുള്ള അടവും തന്ത്രവും അറിയാം. പിണറായി സ്വന്തം കുറ്റപത്രമാണ് തനിക്കെതിരെ ഉയർത്തുന്നതെന്നും ജി. സുധാകരൻ പറഞ്ഞു.
"സ്വന്തം കുറ്റപത്രമാണ് പിണറായി എനിക്കെതിരെ ഉയർത്തുന്നത്. ഞാൻ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല. ഉറച്ച പ്രതലത്തിലാണ് ഇപ്പോഴും ഇരിക്കുന്നത്. അതിനുള്ള അടവും തന്ത്രവും അറിയാം. രണ്ടു ദിവസം തൊപ്പി വയ്ക്കാതെയാണ് ഇരുന്നത്. വെയിൽ കൂടിയപ്പോഴാണ് തൊപ്പി വച്ചത്. ബിജെപി എന്തായാലും വിജയിക്കില്ല. എന്തിനാണ് വോട്ട് കളയുന്നത്", ജി. സുധാകരൻ്റെ വാക്കുകൾ.
പിണറായിക്ക് വയസായില്ലേ. ഏഴാം തവണയാണ് പിണറായി വിജയൻ മത്സരിക്കുന്നത്. സജി ചെറിയാൻ മൂന്നാം തവണയും. ടേം വ്യവസ്ഥ വന്നത് തന്നെ പോലുള്ളവരെ മാറ്റാനാണെന്ന് അന്ന് പലരും പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. ഇന്ന് അത് ബോധ്യമായി. ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്തപുരത്ത് ഉണ്ടായിട്ട് എന്തായെന്നും ജി. സുധാകരൻ ചോദിച്ചു.
കുടുംബത്തോടും ബന്ധുക്കളോടും ചോദിച്ചിട്ടാണ് മത്സരിക്കുന്നത്. താൻ യുഡിഎഫ് സ്വതന്ത്രനല്ലെന്നും യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചിഹ്നം തലയില്ലാത്ത തെങ്ങല്ല. തേങ്ങയുള്ള തെങ്ങിൻ തോപ്പാണ്. ഫലമുള്ള തെങ്ങാണെന്നും ജി. സുധാകരൻ പറഞ്ഞു.
സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും സംയുക്ത സ്ഥാനാർഥിയാണെന്നും കോൺഗ്രസും അവസരവാദക്കാരനും ബിജെപി വോട്ട് വാങ്ങാനാണ് പദ്ധതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പ്രീതിക്ക് വേണ്ടി എന്തും പറയുന്നയാളാണെന്നും കോൺഗ്രസ് തൊപ്പി അണിഞ്ഞ സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എച്ച്. സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.