ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ പിഎം ശ്രീ തിരിച്ചടിയായെന്ന് സിപിഐ. മുന്നണിയിൽ കൂടിയാലോചന ഇല്ലാതെ എടുത്ത സർക്കാർ തീരുമാനങ്ങൾ തിരിച്ചടിച്ചെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു പ്രതികരിച്ചു. പിഎം ശ്രീയിൽ ഘടകകക്ഷികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സിപിഐഎമ്മിന് സാധിച്ചില്ലെന്നും തോൽവിയുടെ കാരണങ്ങളിൽ ഒന്ന് ഇതാണെന്നും പ്രകാശ് ബാബു പ്രതികരിച്ചു.
ഇടതുനയത്തിൽ നിന്ന് സർക്കാർ വ്യതിചലിച്ചെന്നും പ്രകാശ് ബാബുവിൻ്റെ വിമർശനം. തിരുത്തേണ്ട കാര്യങ്ങൾ യഥാസമയം സിപിഐ ആർജവത്തോടെ ചൂണ്ടിക്കാട്ടി. ഇപ്പോൾ ഖേദം തോന്നേണ്ട ആവശ്യം സിപിഐക്ക് ഇല്ല. സ്ഥാനാർഥി നിർണയ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനല്ല. ജില്ലാ കമ്മിറ്റികൾ നൽകിയ പേര് അംഗീകരിക്കുക മാത്രമാണ് നേതൃത്വം ചെയ്തത്. തോൽവിയുടെ കാരണങ്ങൾ വിലയിരുത്തേണ്ടത് ജില്ലാ കമ്മിറ്റികളാണ്. തോൽവി ഉണ്ടായാൽ നേതൃമാറ്റം എന്ന ചർച്ചയില്ല, നേതൃമാറ്റം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. പ്രതിപക്ഷ നേതൃമാറ്റം സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടത് എന്ത് സാഹചര്യത്തിൽ എന്ന് അറിയില്ല. പ്രതിപക്ഷ നേതാവിനെ നിർണയിക്കുന്നതിൽ സിപിഐ ഇടപെടില്ല, ആ അവകാശം സിപിഐഎമ്മിനെന്നും പ്രകാശ് ബാബു പ്രതികരിച്ചു.
ഇടതുനയത്തിൽ നിന്ന് സർക്കാർ വ്യതിചലിച്ചുവെന്നും പ്രകാശ് ബാബു പ്രതികരിച്ചു. പല വിഷയങ്ങളും ഇടത് നിലപാടിനോട് ചേർന്ന തീരുമാനം അല്ല സർക്കാരിൽ നിന്ന് ഉണ്ടായത്. തിരിച്ചടിക്ക് ഉള്ള പല കാരണങ്ങളിൽ ഒന്നാണ് ഇത്. സർക്കാർ സംവിധാനത്തിന് പലപ്പോഴും തീരുമാനം വ്യത്യസ്തമായി എടുക്കേണ്ടി വരും. പക്ഷെ ഇത് മുന്നണിയിൽ ചർച്ച ചെയ്ത് ഘടകകക്ഷികളെ ബോധ്യപ്പെടുത്തിയില്ല. ഇടതുപക്ഷം മുന്നണി ആണ്, ആ മുന്നണിയെ വിശ്വാസത്തിൽ എടുക്കണം. ഇത് സംഭവിച്ചില്ല എന്നതിൻ്റെ ഉദാഹരണം ആണ് പിഎം ശ്രീ. പ്രതിപക്ഷത്ത് എൽഡിഎഫ് എന്നും ശക്തമാണ്, അതിൽ കുറവ് സംഭവിക്കില്ല. സിപിഐഎമ്മിന് അപ്രമാദിത്വം ഉണ്ടാകുമോ എന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.