തൃശൂർ: ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ. ഗോപാലകൃഷ്ണൻ പച്ചയായ വർഗീയത പ്രചരിപ്പിച്ചിട്ടും കമ്മീഷൻ നോക്കുകുത്തിയാകുന്നു. മൂന്ന് തവണ എൽഡിഎഫ് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എൻ.കെ. അക്ബർ പറഞ്ഞു.
ബി. ഗോപാലകൃഷ്ണൻ നടത്തുന്നത് മത ധ്രുവീകരണം നടത്താനുള്ള ശ്രമം എന്ന് യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദ് പറഞ്ഞു. ഗുരുവായൂരപ്പന്റെ മണ്ണിൽ വർഗീയതയുടെ വിഷവിത്ത് വിലപ്പോവില്ല, മതേതരത്വത്തിന്റെ കാവൽഭൂമിയിൽ വർഗീയത വിളയില്ലെന്നും റഷീദ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടം മുതൽ വർഗീയ പ്രചാരണം നടത്തിയ ഗോപാലകൃഷ്ണനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഗോപാലകൃഷ്ണൻ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് കെഎസ്‌യുവും സിപിഐഎമ്മും പരാതി നൽകിയതിന് പിന്നാലെ ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. പരാമർശം ഗൗരവതരമാണെന്നും രാജ്യത്തിനും സമൂഹത്തിനുമുണ്ടായ ആഘാതം എങ്ങനെ മറികടക്കുമെന്നും ഹൈക്കോടതി ചോദിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം എന്തിനാണെന്നും സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് ചെയ്തെന്നും ഹൈക്കോടതി ചോദിച്ചു.
എന്നാൽ, വർഗീയ പ്രചാരണം നടത്തിയതിന് വിചാരണ നേരിടുന്നതിനിടെ ഗോപാലകൃഷ്ണൻ വീണ്ടും വർഗീയ നീക്കവുമായി രംഗത്തെത്തി. മുസ്ലീം നാമധാരികളായ ഗുരുവായൂർ എംഎൽഎമാരുടെ പേരുകൾ ഉള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചായിരുന്നു അടുത്ത നീക്കം. 1977 മുതലുള്ള എംഎൽഎമാരുടെ പേരും 'ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട്' എന്നുമായിരുന്നു ഫ്ലക്സിൽ ഉണ്ടായിരുന്നത്.