തിരുവനന്തപുരം: തുടർഭരണം തടയണമെന്ന് പരോക്ഷമായി സൂചിപ്പിച്ച് സർക്കാർ സർവീസിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ബി. അശോക്. തുടർഭരണം കക്ഷികളിലും വ്യക്തികളിലും ഫാസിസ്റ്റ് മനോഭാവം സൃഷ്ടിക്കുമെന്നും അതിനെ വോട്ടർമാർ ചെറുത്താലേ ജനാധിപത്യ സംസ്കാരം സംസ്ഥാനത്ത് വേരുറപ്പിക്കുവെന്നും രാഷ്ട്രീയ ആനുകാലിക പ്രസിദ്ധീകരണമായ കേരള ശബ്ദത്തിൽ എഴുതിയ ലേഖനത്തിൽ ബി. അശോക് പറയുന്നു.
എം.ടി. വാസുദേവൻ നായർ നൽകിയ മുന്നറിയിപ്പും സച്ചിദാനന്ദൻ വളച്ചുകെട്ടില്ലാതെ പറഞ്ഞതും തുടർച്ചയായ ഭരണാനുഭവം വ്യക്തികളിലും കക്ഷികളിലും വരുത്തുന്ന ഫാസിസ്റ്റ് മനോഭാവത്തെ പറ്റിയാണെന്നാണ് അദ്ദേഹം എഴുതിയത്. ജനാധിപത്യവും സുതാര്യതയും ഒരിക്കൽ അസ്തമിച്ചാൽ നശീകരണം ആകുമെന്നും അശോക് പറയുന്നു. സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലിൽ ഉള്ള ബി. അശോക് നിലവിൽ സൈനിക ക്ഷേമവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.