കണ്ണൂർ: ഒരിക്കൽ പോലും ഇടതിനെ കൈവിടാത്ത മണ്ഡലമാണ് കല്ല്യാശേരി. ഓരോ തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാർഥികൾ ഭൂരിപക്ഷം ഉയർത്തുന്നതാണ് കല്ല്യാശേരിയുടെ തിരഞ്ഞെടുപ്പ് ചിത്രം. എന്നാൽ ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എൽഡിഎഫിന് വേണ്ടി എം. വിജിനും, യുഡിഎഫിന് വേണ്ടി രാജീവൻ കപ്പച്ചേരിയും, ബിജെപി സ്ഥാനാർഥി എ വി സനലും മത്സരരംഗത്ത് സജീവമാണ്.
2008 ലാണ് മണ്ഡലം രൂപീകൃതമായത്. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ,പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് സഭാമണ്ഡലം. 2011ൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. അന്ന് 29,966 വോട്ടുകൾക്ക് എൽഡിഎഫിലെ ടി.വി. രാജേഷ് വിജയിച്ചു. 2016 ലും ടി.വി. രാജേഷ് തുടർന്നു. 42891 വോട്ടിൻ്റെ ഭൂരിപക്ഷം.
പിൻഗാമിയായി 2021ൽ മത്സരത്തിനിറങ്ങിയ യുവ നേതാവ് എം. വിജിനും മണ്ഡലത്തിലെ ഭൂരിപക്ഷം ഉയർത്തൽ തുടർന്നു. കല്യാശേരി വിജിന് നൽകിയത് 44, 393 വോട്ടുകളുടെ ഭൂരിപക്ഷം. ഇത്തവണ വീണ്ടും വിജിൻ മത്സരത്തിന് ഇറങ്ങുമ്പോൾ ചരിത്രത്തിൻ്റെ ആവർത്തനം തന്നെയാണ് എൽഡിഎഫ് ഉന്നം വയ്‌ക്കുന്നത്.
കല്യാശേരി ഇടത് കോട്ടയല്ലെന്നും ഇത്തവണ യുഡിഎഫ് മണ്ഡലം പിടിക്കുമെന്നും സ്ഥാനാർഥി രാജീവൻ കപ്പച്ചേരി പറഞ്ഞു. മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ജനവികാരം യുഡിഎഫ് പെട്ടിയിൽ വോട്ടാകുമെന്നും സ്ഥാനാർഥി ന്യൂസ് മലയാളത്തോട് പറഞ്ഞു.
കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗമായ കല്യാശേരിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1500 ലേറെ വോട്ടുകളുടെ ലീഡാണ് രാജ്മോഹൻ ഉണ്ണിത്താൻ നേടിയത്. പഴയ മാടായി നിയമസഭാ മണ്ഡലത്തില്‍ മാറ്റം വരുത്തിയാണ് കല്ല്യശേരി രൂപീകരിച്ചത്. 1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ കെ.പി.ആർ. ഗോപാലനും 1970-ൽ എം.വി. രാഘവനും മത്സരിച്ചു ജയിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്.