തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള കോൺഗ്രസിൻ്റെ നിർണായക നിയമസഭ കക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ പത്തരക്ക് കെപിസിസി ആസ്ഥാനത്താകും കോൺഗ്രസ് നിയമസഭാ കക്ഷിയോഗം. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്നലെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് നിരീക്ഷകരെ കേരളത്തിലേക്ക് അയച്ചത്. മുൻ മുഖ്യമന്ത്രി എ.കെ. ആൻ്റണിയുമായി ഇവർ ആദ്യം കൂടിക്കാഴ്ച നടത്തി. ഇവർക്കൊപ്പം കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉണ്ടായിരുന്നു.
നിരീക്ഷകർ ഇന്നുമുതൽ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. എംഎൽഎമാരെ നിരീക്ഷകർ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുക. ഘടകകക്ഷി നേതാക്കളുടെ നിലപാട് കൂടി തേടുമെന്നും സൂചനയുണ്ട്.
നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി വി.ഡി. സതീശൻ പക്ഷം രംഗത്ത് എത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയിൽ ദീപാദാസ് മുൻഷി പാടില്ലെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.