Source: News Malayalam 24x7
ASSEMBLY ELECTION 2026

തൃശൂരിൽ ബിജെപിക്കെതിരെ വീണ്ടും കിറ്റ് ആരോപണം; കാച്ചേരിയിലെ അച്ചാർ കമ്പനിക്കകത്ത് കിറ്റുകൾ കണ്ടെത്തി

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അബിൻസിന്റെ സഹോദരന്റേതാണ് സ്ഥാപനം...

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ബിജെപിക്ക് എതിരെ വീണ്ടും വോട്ടിന് കിറ്റ് ആരോപണം. കാച്ചേരിയിലെ അച്ചാർ കമ്പനിക്ക് അകത്ത് കിറ്റുകൾ കണ്ടെത്തി. വിതരണത്തിനായി ബിജെപി തയ്യാറാക്കിയ കിറ്റുകളാണ് അതെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അബിൻസിന്റെ സഹോദരന്റേതാണ് സ്ഥാപനം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി കിറ്റുകൾ പിടിച്ചെടുത്തു. തൃശൂരിൽ മൂന്നാം വട്ടമാണ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ആരോപണമുയരുന്നത്. നേരത്തെ ഒളരി, വാടാനപ്പള്ളി എന്നിവിടങ്ങളിൽ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു.

നേരത്തെ വോട്ടർമാരെ ബിജെപി പ്രവർത്തകർ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽ എത്തിയ പ്രവർത്തകരാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയവരെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നതിൻ്റെയും കയ്യേറ്റം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്തുവന്നു. ദൃശ്യങ്ങൾ പകർത്തിയവരോട് അടിച്ച് കരണക്കുറ്റി പൊളിക്കുമെന്ന് പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയത്. ബിജെപി നേതാവും മുൻ നഗരസഭാ ചെയർപേഴ്സണുമായ പ്രമീളാ ശശിധരൻ അടക്കം ഇവരുടെ സംഘത്തിലുണ്ടായിരുന്നു.

എന്നാൽ, വിജയം ഉറപ്പായപ്പോൾ കാറിൽ ഒരു സംഘം പിന്തുടർന്ന് തയ്യാറാക്കിയ തിരക്കഥയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വാദം. അധിക്ഷേപ ആംഗ്യം കാണിച്ചപ്പോഴാണ് ചോദ്യം ചെയ്തതത്. പണം നൽകിയത് തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ആളെല്ല, വേട്ടയാടി അപമാനിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തന്നെ വേട്ടയാടിയതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭ പറഞ്ഞു.

SCROLL FOR NEXT