കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരണവുമായി എം.ലിജു. കോൺഗ്രസിൽ ഒന്നിലധികം പേരുകൾ ഉയരുന്നത് ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യമാണ്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്ന പേരുകൾ എല്ലാം മികച്ചവയാണ്. ഫ്ലക്സ് വയ്ക്കുന്നതും കീറുന്നതും തുപ്പുന്നതും നല്ല പ്രവണതയല്ലെന്നും എം.ലിജു വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ ഞാൻ ഉൾപ്പെടെ ജയിച്ചത് യുഡിഎഫ് അനുഭാവികളുടെ വോട്ട് മാത്രം ലഭിച്ചിട്ട് അല്ല. പിണറായി ഭരണം അവസാനിപ്പിക്കാനാണ് വോട്ട് ലഭിച്ചത്. സ്വാഭാവികമായും ജനത്തിന് വലിയ പ്രതീക്ഷകൾ ഉണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ്റേതല്ലാതെ ഒരു പേര് ഉയരുന്നില്ല. കോൺഗ്രസിൽ അങ്ങനെ പേരുകൾ ഉയരുന്നത് ജനാധിപത്യത്തിൻ്റെ സ്വാതന്ത്ര്യം മൂലമാണ്. ഇപ്പോൾ സംഭവിക്കുന്നത് നല്ല കാര്യങ്ങൾ അല്ലെന്നും എം.ലിജു കുറ്റപ്പെടുത്തി.
ഹൈക്കമാൻഡ് ഇക്കാര്യത്തിൽ എന്നു തീരുമാനം എടുത്താലും അംഗീകരിക്കും. നേതാക്കളെ അപമാനിക്കാനുള്ള അവകാശം ആർക്കുമില്ല. എല്ലാ പരിധികളും സീമകളും ലംഘിച്ചു. രാഹുൽഗാന്ധി എടുക്കുന്ന തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കും. ഞങ്ങളുടെ വിശ്വാസം രാഹുൽഗാന്ധിയിലാണ്. ബിജെപിയും സിപിഎമ്മും പോലും പറയാത്ത ആക്ഷേപങ്ങളാണ് നവമാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ വരുന്നത്. ആരാധക വൃന്ദം ശാന്തരാകണം, പൊടിക്ക് അടങ്ങണമെന്നും എം.ലിജു ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയെങ്കിലും കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. കെ.സി.വേണുഗോപാലിനാണ് എംഎൽഎമാരുടെ പിന്തുണ കൂടുതലെങ്കിലും വി.ഡി.സതീശനായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. കെ.സി.വേണുഗോപാലിൻ്റെയും ഉമ്മൻ ചാണ്ടിയുടേയും അടക്കം ഫ്ലക്സുകൾ വലിച്ചു കീറിയും നശിപ്പിച്ചുകൊണ്ടുമാണ് പ്രതിഷേധം. ആരും പിൻമാറാൻ തയ്യാറാവാത്തത് കൊണ്ടു തന്നെ ഇന്ന് വീണ്ടും ഹൈക്കമാൻഡ് നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി തർക്കം അവസാനിക്കാത്തതിൽ കോൺഗ്രസിലേയും ഘടകകക്ഷികളിലേയും പല നേതാക്കളും അമർഷത്തിലാണ്.