എറണാകുളം: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒഴുക്കുന്നത് വൻ തോതിൽ പണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. മോഷ്ടാക്കൾക്കിടയിൽ പോലും ചില ധാർമ്മികതയുണ്ട്, എന്നാൽ മോഷ്ടാക്കളുടെ ധാർമ്മികത പോലുമില്ലാത്ത കൂട്ടരായി കോൺഗ്രസ് മാറിയെന്ന് സ്വരാജ് ആരോപിച്ചു.
വയനാട് ദുരന്ത ഫണ്ടാണ് കോൺഗ്രസ് പ്രചാരണ രംഗത്ത് ധൂർത്തടിക്കുന്നതെന്ന് സ്വരാജ് ആരോപിച്ചു. റാലിയിൽ പങ്കെടുക്കുന്നവർക്ക് കൂലി കൊടുക്കാനും പ്രചാരണം സംഘടിപ്പിക്കാനും മറ്റും വയനാട് ദുരന്ത ഫണ്ട് കോൺഗ്രസ് ചെലവഴിക്കുന്നു. എത്ര തുക പിരിച്ചു എന്ന് പോലും ഇത് വരെ കോൺഗ്രസ് പറയുന്നില്ല. ദുരന്തത്തെ വിറ്റാണ് കോൺഗ്രസ് പണം പിരിച്ചതെന്നും, ഇത് മരിച്ചവരോടുള്ള വെല്ലുവിളിയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തെ മറയാക്കി കോൺഗ്രസ് ആപ്പ് വഴിയും പോഷക സംഘടനകൾ വഴിയുമെല്ലാം എത്ര പണം പിരിച്ചുവെന്നത് തുറന്ന് പറയാൻ തയ്യാറാകണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. ആ തുക ഏത് അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും സംയുക്ത അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാൽ, നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലം പുറത്തുവന്നതോടെ ആ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞു. ഇതിൽ മറുപടി പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സ്വരാജ് പറഞ്ഞു.