പത്തനംതിട്ട: 2018ലെ പ്രളയം കരിമണൽ ലോബിക്ക് വേണ്ടി ഉണ്ടാക്കിയതെന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ആരോപണം വിശ്വാസ്യതയില്ലാത്തതെന്ന് മുൻ മന്ത്രിയും തിരുവല്ലയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ മാത്യു ടി. തോമസ്. മാത്യു കുഴൽനാടന്റെ വിശ്വാസ്യത സുപ്രീം കോടതി തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. നിയമസഭയിൽ ഉന്നയിച്ചിരുന്നേൽ അപ്പോൾ തന്നെ മറുപടി നൽകിയേനെ എന്നും മാത്യു ടി. തോമസ് പറഞ്ഞു.
മാത്യു കുഴൽനാടൻ ഉയർത്തിയ ആരോപണം കരിമണൽ ഖനന കമ്പനിയായ മേരി മാതാ കൺസ്ട്രക്ഷനും തള്ളി. തോട്ടപ്പള്ളി സ്പിൽവേയും ഖനനവും തമ്മിൽ കമ്പനിക്ക് ബന്ധമില്ലെന്ന് വാർത്തക്കുറിപ്പിലൂടെ വ്യക്തമാക്കി.
ആരോപണങ്ങൾ മന്ത്രി കെ. കൃഷ്ണൻകുട്ടിയും പൂർണമായും തള്ളിയിരുന്നു. തോട്ടപ്പള്ളി സ്പിൽവേ ഉയർത്തിയതിന്റെ നിയമസഭാ രേഖകൾ മന്ത്രി പുറത്തുവിട്ടു. ജലനിരപ്പ് ഉയരും മുൻപ് തോട്ടപ്പള്ളിയിലെ ഷട്ടറുകൾ ഉയർത്തിട്ടുണ്ട്. അത് നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ഷന് വേണ്ടി കുഴൽനാടൻ വൃത്തികേട് പറയുന്നുവെന്നും കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു.
ശബ്ദരേഖ തൻ്റേതല്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. എഐ ആണോയെന്ന് സംശയം ഉണ്ട്. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഡിയോ വരെ വ്യാജമായി ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ പുറത്ത് വന്ന ശബ്‌ദരേഖ തൻ്റേതല്ലെന്ന് ഉറപ്പാണ്. താനല്ല, മാത്യു ടി. തോമസാണ് ഉന്നം. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കൃത്രിമമായി നിർമിച്ച ഓഡിയോയാണ് ഇതെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
2018ലെ പ്രളയം മനുഷ്യ നിർമിത ദുരന്തമെന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. കേരളത്തെ തകർത്തത് പിണറായി സർക്കാരിന്റെ അഴിമതിയാണ്. പ്രളയമുണ്ടാക്കിയത് കരിമണൽ ലോബിക്ക് വേണ്ടിയാണ്. മേരി മാത കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽ വേ തുറക്കാതിരുന്നത്. ഡാം തുറക്കാഞ്ഞത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഡാം തുറക്കാതിരുന്നതിൽ മുൻ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും മാത്യു കുഴൽനാടൻ പുറത്തുവിട്ടിരുന്നു. ജനദാതളിൻ്റെ മുതിർന്ന നേതാവായിരുന്ന പ്രഭാതും മാത്യു കുഴൽനാടനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.