കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി. ദുരന്ത ബാധിതരോട് കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്നും കോണ്‍ഗ്രസിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു.
വയനാടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് പ്രത്യേക ഉത്തരവാദിത്തം ഉണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അഖിലേന്ത്യാ തലത്തില്‍ എന്തും ചെയ്യാന്‍ കഴിയുന്ന നേതാക്കള്‍. അവര്‍ ദുരന്ത ബാധിതര്‍ക്കായി എന്ത് ചെയ്തു. ഇത്രയും ഉദാസീനതയും ഉഴപ്പും കാണിക്കാന്‍ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പോലും വിഷയത്തിന്റെ ഗൗരവം കോണ്‍ഗ്രസിന് മനസിലാകുന്നില്ലെന്നും എം.എന്‍. കാരശ്ശേരി വിമര്‍ശിച്ചു.
'വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരോട് കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്ന് പരാതി ഉന്നയിക്കുന്ന അനേകം പേരില്‍ ഒരാളാണ് ഞാന്‍. കോണ്‍ഗ്രസിന് പ്രത്യേകം ഉത്തരവാദിത്തമുണ്ട്. കാരണം അവരുടെ ലോക്‌സഭാ മണ്ഡലത്തിലെ എംപി പ്രിയങ്കാ ഗാന്ധിയാണ്. ഇതിന് മുമ്പ് രാഹുല്‍ ഗാന്ധിയായിരുന്നു. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാണ്. അഖിലേന്ത്യാ തലത്തില്‍ എന്തും ചെയ്യാന്‍ കഴിയുന്ന ആളുകളാണ്. അവര്‍ എന്താണ് ചെയ്തത്?,' എം.എന്‍. കാരശ്ശേരി ചോദിക്കുന്നു.
വയനാട് ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളുണ്ട്. അതില്‍ രണ്ടിലും കോണ്‍ഗ്രസ് എംഎല്‍എമാരാണ്. കല്‍പ്പറ്റയില്‍ ടി സിദ്ദിഖും സുല്‍ത്താന്‍ ബത്തേരി ഐസി ബാലകൃഷ്ണന്‍ ആണ് എന്നും എംഎന്‍ കാരശേരി പറയുന്നു. മൂന്നാമത്തെ മണ്ഡലമായ മാനന്തവാടിയില്‍ ഒ.ആര്‍. കേളുവാണ് എംഎല്‍എ, അദ്ദേഹം മന്ത്രിയാണ്.
എല്ലാ നിലയ്ക്കും വയനാടിനോട് പ്രത്യേക താത്പര്യവും ആഭിമുഖ്യവും കാണിക്കേണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നും എംഎന്‍ കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. അഞ്ച് കോടി ഫണ്ട് പിരിച്ചെന്ന് സണ്ണി ജോസഫ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ ചെറിയ പാര്‍ട്ടിയല്ലേ മുസ്ലീം ലീഗ്, അവര്‍ വീട് വച്ചുകൊടുത്തല്ലോ എന്നും കോണ്‍ഗ്രസിന് ഇന്നുവരെ ഒരാളെയെങ്കിലും പുനരധിവസിപ്പിക്കാനായോ എന്നും എം.എൻ. കാരശ്ശേരി ചോദിച്ചു.