കോഴിക്കോട്: മുഖ്യമന്ത്രി പോരിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. ചർച്ചകൾ ജനവിധിയുടെ തിളക്കം കെടുത്തുന്നതാകരുതെന്ന് ഉന്നതാധികാര സമിതി കോൺഗ്രസിനെ അറിയിച്ചു. മുഖ്യമന്ത്രിപദവിയിൽ ഹൈക്കമാൻഡ് ചോദിച്ചാൽ നിലപാട് അറിയിക്കും. ഉപമുഖ്യമന്ത്രി പദവിയും മന്ത്രിമാരുടെ എണ്ണവും ചർച്ചയാക്കേണ്ടന്നുമാണ് മുസ്ലീം ലീഗിന്റെ തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിൽ തിളങ്ങുന്ന നേട്ടമാണ് ഇത്തവണ മുസ്ലീം ലീഗ് നേടിയത്. മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും ലീഗ് വിജയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയും ലീഗ് തന്നെയാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ മുസ്ലീം ലീഗിന് സർക്കാരിലും മികച്ച പങ്കാളിത്തമുണ്ടാകുമെന്നാണ് സൂചനകൾ. മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ അഞ്ചിലേറെ മന്ത്രിമാരെ ആവശ്യപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി. പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുളള, എം.എ. റസാഖ്, കെ.എം. ഷാജി എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.