ASSEMBLY ELECTION 2026

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ആസ്തി സംബന്ധിച്ച് അറിയണമെങ്കില്‍ കോടതിയില്‍ പോകണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചിരുന്നത്. മൂന്നും സ്വീകരിച്ചു. പത്രിക സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയില്‍ വീടിന്റെ കാര്യം മറച്ചുവച്ചെന്ന ആരോപണത്തിനെതിരെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. ആസ്തി സംബന്ധിച്ച് അറിയണമെങ്കില്‍ കോടതിയില്‍ പോകണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

താന്‍ 20 കൊല്ലമായി രാഷ്ട്രീയത്തില്‍. ഇതുവരെ ഒരു ബ്ലാക്ക് മാര്‍ക്ക് ഉണ്ടാക്കിയിട്ടില്ല. 2024 മുതല്‍ ഇവര്‍ ഇത് പറയുന്നു. പരാതി വാസ്തവ വിരുദ്ധമാണ്. 200 കോടിയുടെ സ്വത്ത് തനിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ. തന്നെ കാണുമ്പോള്‍ വിഡ്ഢിയായി തോന്നുന്നുണ്ടോ? താമസിക്കുന്ന വീട് ഒളിച്ചു വയ്ക്കാന്‍ പോകുന്നുണ്ടോ? ഇതേകാര്യം തന്നെയാണ് 2024ലും ചോദിച്ചത്. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഭൂമിയും വീടും തന്റെ അല്ല, ഒരു കമ്പനിയുടെ പേരിലാണ്. വീടും ഭൂമിയും അവിടെയുണ്ട് പക്ഷേ തന്റെ പേരിലല്ല. വീട് പാര്‍ട്ണര്‍ഷിപ്പില്‍ ഉള്ളതാണ്. അതില്‍ ഒരു പാര്‍ട്ണര്‍ മാത്രമാണ് താന്‍. ഡയറക്ടറായി തന്റെ പേരിലുള്ള സ്വത്തുക്കള്‍ മാത്രം കാണിച്ചാല്‍ മതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഭയം വന്നു തുടങ്ങി. സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നാണെന്ന ബിജെപി ക്യാംപയിന്‍ വൈറലായി. ജനങ്ങള്‍ അത് അംഗീകരിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിന് അവര്‍ പ്രതീക്ഷിക്കുന്നതിന്റെ പകുതി സീറ്റ് പോലും കിട്ടിയില്ല. പണ്ടത്തെ തെരഞ്ഞെടുപ്പ് പോലെ മുസ്ലീം സഹോദരങ്ങള്‍ ഇവരുടെ രാഷ്ട്രീയ ഇരയാകില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

2004 മുതല്‍ 2009 വരെ കോണ്‍ഗ്രസിന്റെ പാര്‍ട്ണര്‍ ആയിരുന്നു സിപിഐഎം. കേരളത്തില്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് ഒന്നും ശരിയായില്ല. ആര് ആരുടെ ബി ടീം എന്നു വ്യക്തമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുന്‍ തെരെഞ്ഞെടുപ്പുകളില്‍ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കി. ആരാണ് എ ടീം ആരാണ് ബി ടീം എന്ന് കോണ്‍ഗ്രസും സി പി എമ്മും പറയണം. നുണ പറഞ്ഞ് മുസ്ലിം വോട്ട് പിടിക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുംസമ്മതിക്കില്ല. തോല്‍ക്കാറാകുമ്പോള്‍ പുതിയ അജണ്ട ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്സിന്റെ പതിവ് രീതിയാണ്.

SCROLL FOR NEXT