ASSEMBLY ELECTION 2026

"മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും"; സംവാദ വെല്ലുവിളിയെ സ്വാ​ഗതം ചെയ്ത് വി.ഡി. സതീശൻ

സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാമെന്നും വി.ഡി. സതീശൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സംവാദ വെല്ലുവിളിയെ സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് താനെത്തുമെന്നും ബാക്കി ജനം തീരുമാനിക്കട്ടെയെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയായിരുന്നു വി.ഡി. സതീശൻ്റെയും പ്രതികരണം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വി.ഡി. സതീശൻ വെല്ലുവിളിച്ചിരുന്നു. ഇതിന് ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്തിയുടെ മറുപടി. ഇടത് സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ പോസ്റ്റ് എന്നാൽ ഇനി ഒരു സംവാദം ആയാലോ എന്ന് തലക്കെട്ടോടെയാണ് പങ്കുവച്ചിരിക്കുന്നത്. നവകേരളത്തിന്‍റെ നട്ടെല്ലായ പത്തുവര്‍ഷങ്ങളെന്ന തലക്കെട്ടോടെയാണ് എല്‍ഡിഎഫിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡ് പത്തില്‍ പത്തു മാര്‍ക്കും എ പ്ലസ് ഗ്രേഡോടെയും പുറത്തുവിട്ടത്. സര്‍ക്കാര്‍ സ്കൂളുകള്‍ ഹൈടെക് ആയെന്നും സ്കൂള്‍ തുറക്കും മുന്‍പെ പാഠപുസ്തകങ്ങളും യൂണിഫോമും ലഭിക്കുന്ന സ്ഥിതിയായെന്നും 8000ത്തിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ സംസ്ഥാനത്ത് വന്നുവെന്നും മാലിന്യ സംസ്കരണത്തിലും മാതൃകയായെന്നുമെല്ലാം കാര്‍ഡില്‍ വിശദീകരിക്കുന്നു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി ഏറ്റെടുക്കുന്നതായി ഇന്നത്തെ വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംവാദ വെല്ലുവിളി വളരെ നല്ല കാര്യം. ഏറ്റവും വലിയ സംവാദത്തിൻ്റെ സ്ഥലം നിയമ സഭയാണ്. നിയമസഭയിൽ ഒന്നും ഉന്നയിച്ചില്ല. ഒരു അടിയന്തിര പ്രമേയവും അവതരിപ്പിക്കാൻ കഴിഞ്ഞില്ല. നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ഒളിച്ചോട്ടമാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് വേണ്ടി പ്രതിപക്ഷം എന്ത് ചെയ്തെന്നും അദ്ദേഹം ചോദിച്ചു.

SCROLL FOR NEXT