പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽ എത്തിയ പ്രവർത്തകരാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്.
ദൃശ്യങ്ങൾ പകർത്തിയവരെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നതിൻ്റെയും കയ്യേറ്റം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങളും പുറത്തുവന്നു. ദൃശ്യങ്ങൾ പകർത്തിയവരോട് അടിച്ച് കരണക്കുറ്റി പൊളിക്കുമെന്ന് പറഞ്ഞാണ് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയത്. ബിജെപി നേതാവും മുൻ നഗരസഭാ ചെയർപേഴ്സണുമായ പ്രമീളാ ശശിധരൻ അടക്കം ഇവരുടെ സംഘത്തിലുണ്ടായിരുന്നു.
വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ ബിജെപിക്കെതിരെ മണ്ഡലത്തിൽ ഉയർന്നിരുന്നു.
സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് രംഗത്തെത്തി. ബിജെപിയുടേത് പണക്കൊഴുപ്പിൻ്റെ രാഷ്ട്രീയമെന്ന് എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു. വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു, തെളിവ് മാത്രമാണ് ഇല്ലാതിരുന്നതെന്നും എൻ.എം.ആർ. റസാഖ് പറഞ്ഞു. തരംതാണ രാഷ്ട്രീയ സംസ്കാരമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും പ്രതികരിച്ചു. ഇടതുപക്ഷ മുന്നണി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
ബിജെപിക്ക് പരാജയ ഭീതിയെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യമുയർത്തി. ബിജെപി പാലക്കാട് പരാജയം സമ്മതിച്ചെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഉത്തരേന്ത്യയിൽ പയറ്റുന്ന രാഷ്ട്രീയമല്ല കേരളത്തിലേതെന്നും വിമർശനം ഉയർത്തി.