കോഴിക്കോട്: കേരളത്തിന്റ വികസനത്തിന് യാതൊരു പങ്കും കേന്ദ്ര സർക്കാർ വഹിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപയും ഓഖിയും കൊറോണയും വന്നപ്പോൾ കേന്ദ്രം നിഷേധാത്മക സമീപനം സ്വീകരിച്ചു. പല രാജ്യങ്ങളും സഹായ വാക്ധനങ്ങൾ നൽകിയപ്പോൾ കേന്ദ്രം അതും തടഞ്ഞു. കേന്ദ്രം കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കോഴിക്കോട്ടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനസംഖ്യാനുപാതമായ നികുതിയും കേന്ദ്രം നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയും ആർഎസ്എസും രാജ്യത്ത് ചിലയിടങ്ങളിൽ സ്വാധീനം ചെലുത്തുന്നു. ഇരുവർക്കുമെതിരെ ഒരക്ഷരം മിണ്ടാൻ പ്രതിപക്ഷം തയ്യാറായില്ലെന്ന് കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. കേരളം തകരട്ടെ എന്നുള്ള സമീപനം സ്വീകരിക്കുന്ന നില പ്രതിപക്ഷം സ്വീകരിച്ചു. എല്ലാവരും നാട് തകരട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ തകരാൻ നമുക്കാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ രജിസ്റ്റർ ആദ്യമായി കൊണ്ട് വരാൻ ശ്രമിച്ചത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി നാട്ടിൽ നടപ്പിലാക്കില്ലെന്നു പറഞ്ഞത് എൽഡിഎഫ് സർക്കാരാണ്. എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും വമ്പിച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.