ആലപ്പുഴ: ജി. സുധാകരനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും സംയുക്ത സ്ഥാനാർഥിയാണ്. പ്രീതിക്ക് വേണ്ടി എന്തും പറയുന്നയാളാണെന്നും കോൺഗ്രസ് തൊപ്പി അണിഞ്ഞ സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്നും പിണറായി വിജയൻ പറഞ്ഞു. അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എച്ച്. സലാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"അമ്പലപ്പുഴയിലെ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണ്. പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണ്. അവസരവാദക്കാരൻ ചരിത്രത്തിന്‍റെ ചെളികുഴിയിലേക്ക് വീഴും. അമ്പലപ്പുഴയിലെ ജനങ്ങളെ കുറച്ചു കാണരുത്. വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കുന്ന ചരിത്രമല്ല അമ്പലപ്പുഴയ്ക്കുള്ളത്. ഒരു വ്യതിയാനത്തിന്റെ കൂടെയും ജനങ്ങൾ നിന്നിട്ടില്ല. കോൺഗ്രസും അവസരവാദക്കാരനും ആലോചിച്ച് ബിജെപി വോട്ട് വാങ്ങുവാനാണ് പദ്ധതി. അവസരവാദക്കാരനെ എങ്ങനെ ചുമക്കണോ എന്ന് ജനം തീരുമാനിക്കും. അമ്പലപ്പുഴയിൽ ഒരു പോറലും വരില്ല. ജനങ്ങളിൽ വിശ്വാസമുണ്ട്", മുഖ്യമന്ത്രിയുടെ വാക്കുകൾ.
തികഞ്ഞ ആത്മവിശ്വാസത്തിൽ ആണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വലിയ അങ്കലാപ്പുണ്ട്. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല. ജനങ്ങള്‍ യുഡിഎഫിനെ കൈയൊഴിഞ്ഞു. യുഡിഎഫ് പല നീക്കങ്ങൾ നടത്തി. അവസരവാദ നിലപാട് അമ്പലപ്പുഴയിൽ ഇറക്കി. ഈ നാടിനു വേണ്ടി അർപ്പണ ബോധത്തോടെ കരുത്ത് കാണിച്ചവർ ഒരു വ്യതിയാനത്തിന് ഒപ്പവും പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാരുകൾ ഉണ്ടായപ്പോൾ എല്ലാ നാടിനു പുരോഗതി ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് സർക്കാരുകൾ അത് നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011-2016 കാലം ആണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം. വിദ്യാഭ്യാസ മേഖല ഏറ്റവും തകർന്ന കാലമാണത്. ലക്ഷകണക്കിന് വിദ്യാർഥികൾ പൊതു വിദ്യാഭ്യാസത്തിൽ നിന്ന് കൊഴിഞ്ഞു പോയി. സ്കൂളുകൾ അടച്ചു പൂട്ടി. 2016ൽ എൽഡിഎഫ് വന്നു പൊതുവിദ്യാഭ്യാസ മേഖലയെ ഏറ്റെടുത്തു. ഇപ്പോൾ വിദ്യാഭ്യാസ മേഖല മാറിയെന്നും എൽഡിഎഫ് അല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിക രംഗത്ത് വലിയ മാറ്റമുണ്ടായി. കൂടുതൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പരിസ്ഥിതിക്ക് ദോഷം ഇല്ലാത്ത എല്ലാ വ്യവസായങ്ങളേയും പ്രോത്സാഹിപ്പിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.