കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'പോ മോനെ വിജയാ' എന്ന പരാമർശത്തിന് 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ടെന്നായിരുന്നു' മുഖ്യമന്ത്രിയുടെ മറുപടി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്തതാണ് രേവന്ത് റെഡ്ഡി പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ കാണിക്കേണ്ട ചില മര്യാദകളുണ്ട്. അതിന് യോജിച്ചതാണോ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് സ്വയം വിമർശിക്കേണ്ടതാണ്. രേവന്ത് റെഡ്ഡിക്ക് വിശദമായി മറുപടി പിന്നീട് നൽകുമെന്നും പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡീൽ എന്ന കുപ്പായം ഇടതുമുന്നണിക്ക് ചേരുന്നതല്ലെന്നും അത് ചേരുന്നവർ സ്വയം അണിഞ്ഞാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി. സുധാകരന്റെ സുജാതയ്ക്കെതിരായ പരാമർശത്തിലും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സ്ഥാനാർഥിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ജി. സുധാകരൻ പറഞ്ഞത്. അമ്പലപ്പുഴയിൽ ഒന്നും ഏശില്ല. അത് പുന്നപ്രയുടെ മണ്ണാണ്. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന നടത്തുന്നത് അധഃപതനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.