ഇടുക്കി: ഇടുക്കിയിലെ ജനങ്ങളെ ഇതുപോലെ പറഞ്ഞു പറ്റിച്ച സർക്കാർ വേറെയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഭൂവിഷയത്തിൽ ജനങ്ങളുടെ വിഷയത്തിൽ ശത്രുപക്ഷത്താണ് സർക്കാർ. കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞു വീശുന്നു. കർഷകർക്ക് വേണ്ടിയുള്ള സർക്കാർ ആയിരിക്കും യുഡിഎഫിന്റേതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
മൃഗങ്ങൾക്കുളള പരിഗണന പോലും ഇവിടെ മനുഷ്യന് സർക്കാർ നൽകുന്നില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. 10 വർഷം അധികാരം ലഭിച്ചതോടെ മുഖ്യമന്ത്രി അഹങ്കാരത്തിന്റെ കൊടുമുടിയിലാണ്. പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാലും ഈ സർക്കാരിന്റെ കാലത്ത് ജോലിയില്ല, സഖാക്കൾക്ക് പിൻവാതിൽ വഴി നിയമനം നൽകും, എല്ലാ മേഖലകളും തകർച്ചയുടെ വക്കിലാണെന്നും വേണുഗോപാൽ ആരോപിച്ചു. മോദി എന്ന് കേട്ടാൽ പിണറായിയുടെ മുട്ട് വിറക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. ഇഡിയെ പേടി ഉള്ളവർക്ക് മോദിയെ പേടി ഉണ്ടാകും. ഇരട്ടച്ചങ്ക് പോയിട്ട് ഒരു ചങ്ക് പോലും ഇല്ലാത്ത ഗതിയിൽ ആണ് പിണറായിയെന്നും വേണുഗോപാൽ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ 1000 രൂപ വച്ച് എല്ലാ സഹോദരിമാർക്കും കൊടുക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. അഞ്ച് ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ യുവാക്കൾക്ക് ഉറപ്പിക്കും. ക്ഷേമ പെൻഷൻ 3000 ആയിട്ട് യുഡിഎഫ് സർക്കാർ ഉയർത്തും. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. മറ്റ് പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിപ്പിച്ച പദ്ധതികൾ ഇവിടെയും കൃത്യമായി നടപ്പാക്കും. വാഗ്ദാനം അല്ല യുഡിഎഫിന്റെ ഉറപ്പാണിതെന്നും വേണുഗോപാൽ പറഞ്ഞു.