കോഴിക്കോട്: വനിതാ ലീഗ് ദേശിയ ജനറൽസെക്രട്ടറി സ്ഥാനം രാജിവച്ച നൂർബിന റഷീദ് പാർട്ടിയോട് ഇതുവരെ അതൃപ്തി പറഞ്ഞിട്ടില്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. നൂർബിനയുടെ പ്രസ്താവന അച്ചടക്ക വിരുദ്ധമാണെന്നും പ്രസ്താവനയിൽ വിശദീകരണം തേടി നോട്ടീസ് അയക്കുമെന്നും പി.എം.എ. സലാം വ്യക്തമാക്കി. ഇഷ്ടമുള്ളവർക്ക് പാർട്ടി വിട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.
നൂർബീനയുടെ എല്ലാ വാചകത്തിനും മറുപടിയില്ലെന്നാണ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. മുസ്ലീം ലീഗിൻ്റെ കോട്ടയായ കോഴിക്കോട് സൗത്തിൽ കഴിഞ്ഞ തവണ നൂർബീനക്ക് സീറ്റ് നൽകി. നൂർബിനയ്ക്ക് പാർട്ടി എല്ലാ പരിഗണനയും നൽകിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഇന്ന് രാവിലെയാണ് നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചത്. ഫാത്തിമ തഹലിയക്ക് സീറ്റ് കൊടുക്കില്ല എന്ന് പി.കെ കുഞ്ഞലാലിക്കുട്ടി പറഞ്ഞിരുന്നു. പാര്‍ട്ടി വിടില്ലെന്നും പാണക്കാട് തങ്ങള്‍ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. പാണക്കാട് കുടുംബത്തെ വിവാദത്തിലാക്കിയവർക്ക് പാർട്ടി സീറ്റ് നൽകിയെന്നായിരുന്നു നൂർബിനയുടെ വിമർശനം. ഫാത്തിമ തഹലിയക്ക് സീറ്റ് കൊടുക്കില്ല എന്ന് പി.കെ കുഞ്ഞലാലിക്കുട്ടി പറഞ്ഞിരുന്നു. ഫാത്തിമ തഹലിയ അറസ്റ്റ് വരിക്കുന്നത് ഫോട്ടോഷൂട്ടിനും റീലിനും വേണ്ടിയെന്നും നൂർബിന വിമർശിച്ചു.
എന്നാൽ നൂർബീന റഷീദിന്റെ റീൽസ് പരാമർശത്തിൽ മറുപടിയുമായി ഫാത്തിമ തഹലിയയും രംഗത്തെത്തി. നൂർബിന ആരോപിച്ചത് പോലെ റീൽസിന് പിന്നാലെ ഓടിയിട്ടില്ല. സാമൂഹ്യ മാധ്യമങ്ങൾ ആശയവിനിമയം നടത്താനാണ് ഉപയോഗിക്കുന്നതെന്നും ഫാത്തിമ തഹലിയ ന്യൂസ് മലയാളത്തോട് പറഞ്ഞു.