തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമാണ് എന്ന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. നല്ല ആത്മവിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. ഇടതുമുന്നണി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും നേമത്ത് ഒരു ആശങ്കയ്ക്കും ഇടയില്ലെെന്നും ശിവൻകുട്ടി പറഞ്ഞു.
ബിജെപിക്ക് അവരുടെ ആഗ്രഹം പ്രകടിപ്പിക്കാം. ഈ തെരഞ്ഞെടുപ്പിൽ ബിജെപി മദ്യം ഒഴുകുകയാണ്. നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് നേമം മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകുമെന്നും ശിവൻകുട്ടി വിമർശിച്ചു.
രാജീവ് ചന്ദ്രശേഖറിനെതിരെ ഗുരുതര ആരോപണവും വി. ശിവൻകുട്ടി ഉന്നയിച്ചു. ജനാധിപത്യ പരമായിട്ടുള്ള സംവിധാനം കേരളത്തിൽ ഉണ്ടല്ലോ അതിനെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ശ്രമിക്കുന്നത്. ബിജെപി കിറ്റ് കൊടുക്കുന്നു മദ്യം കൊടുക്കുന്നു പണം കൊടുക്കുന്നു ജോലി വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടു തന്നെയാണ് ചെയ്യുന്നത്. ജനാധിപത്യത്തിൽ ഇത്രയും നാണംകെട്ട, ജനാധിപത്യത്തിന് അപമാനമാകുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബിജെപി ചെയ്യുന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
കോൺഗ്രസും ഒട്ടും മോശമല്ലെന്നും തെലങ്കാന മുഖ്യമന്ത്രി വന്ന് പറഞ്ഞ കാര്യങ്ങൾ അറിയാമല്ലോ എന്നും ശിവൻകുട്ടി ചോദിച്ചു. ഇത്രയും സംസ്കാര ശൂന്യമായ പ്രസ്താവന നടത്താൻ പാടുണ്ടോ എന്നും കേരളത്തിലെ ജനങ്ങൾ ഇതെല്ലാം വിലയിരുത്തും ശിവൻകുട്ടി പറഞ്ഞു. ശബരിമല സ്വർണ മോഷണത്തിൽ സോണിയ ഗാന്ധിക്ക് നേരിട്ട് പങ്കുണ്ട് എന്നല്ലല്ലോ ഞാൻ പറഞ്ഞത് എന്നും, സോണിയ ഗാന്ധിയെ പ്രതികൾ സന്ദർശിച്ചത് സംശയാസ്പദം എന്നാണ് പറഞ്ഞത് എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കേരളം മാറണം, മാറാത്തത് മാറ്റണമെന്ന് എൻഡിെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളം എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. നാടിനെ രക്ഷിക്കാൻ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണിത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
നിർണായകമായ തിരഞ്ഞെടുപ്പാണിത്. ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വലിയ മാറ്റം സൃഷ്ടിക്കും. ബിജെപിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ബിജെപി മത്സരിക്കുന്നത് നിയമസഭയിൽ പോയി ബഹളം വെക്കാനോ കമ്പ്യൂട്ടർ തകർക്കാനോ അല്ല, ജനങ്ങൾക്ക് വേണ്ടിയാണ്. ബിജെപി നിർണായക ശക്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.