ASSEMBLY ELECTION 2026

ജമാഅത്തെ ഇസ്ലാമിയിൽ നിന്നും എസ്‌ഡിപിഐയിൽ നിന്നും കേരളത്തെ ആര് രക്ഷിക്കും? അതിനുള്ള ഉത്തരമാണ് ബിജെപി: രാജ്‍നാഥ് സിങ്

എൽഡിഎഫ് സ്വർണം മോഷ്ടിച്ചപ്പോൾ യുഡിഎഫ് അത് വിൽക്കാൻ സഹായിച്ചെന്നും രാജ്‍നാഥ് സിങ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി രാജ്‍നാഥ് സിങ്. രണ്ട് മുന്നണിയിലെയും എഫ് എന്ന പദം സൂചിപ്പിക്കുന്നത് ഫ്രണ്ട് ഫോർ കറപ്ഷൻ എന്നാണ്. പതിറ്റാണ്ടുകളായി ഇരു മുന്നണികളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു. ജമാഅത്തെ ഇസ്ലാമിയിൽ നിന്നും എസ്ഡിപിഐയിൽ നിന്നും കേരളത്തെ ആര് രക്ഷിക്കും എന്നതിനുള്ള ഉത്തരമാണ് ബിജെപിയെന്നും രാജ്‍നാഥ് സിങ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള സംസ്ഥാന സർക്കാർ നടത്തിയ സ്പോൺസേർഡ് കളവാണ്. കഴിഞ്ഞവർഷം ഇറങ്ങിയ പൊന്മാൻ എന്ന സിനിമയുടെ കഥ സ്വർണത്തിന് വേണ്ടി ബന്ധങ്ങൾ മറക്കുന്നതാണ്. എന്നാൽ യഥാർഥ പൊന്മാൻ നടന്നത് സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത സ്വർണക്കൊള്ളയിലൂടെയാണെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. യുഡിഎഫും എൽഡിഎഫും കേരളത്തെ ഭിന്നിപ്പിച്ചു. ഇരുമുന്നണിയും പതിറ്റാണ്ടുകളായി കേരളത്തെ പിന്നോട്ട് നയിച്ചു. എൽഡിഎഫും യുഡിഎഫും അഴിമതി മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സ്വർണം മോഷ്ടിച്ചപ്പോൾ യുഡിഎഫ് അത് വിൽക്കാൻ സഹായിച്ചു. ഇരുമുന്നണിയും ഒന്നാണ്. കേരളത്തിൽ ദൈവങ്ങളും മനുഷ്യരും സുരക്ഷിതരല്ല. അക്രമം കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവമാണ്. കേരളത്തിലെ ബിജെപി ആർഎസ്എസ് പ്രവർത്തകർ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അക്രമത്തിന് ഇരയായി. ഇരുമുന്നണികളുടെയും രാഷ്ട്രീയം പ്രീണനമാണ്. മുനമ്പം ജനങ്ങളെ ഇരുമുന്നണികളും കൈവിട്ടു. ജനങ്ങളുടെ സ്വത്തുവകകൾ സംരക്ഷിക്കാൻ ഞങ്ങൾ വഖഫ് നിയമം കൊണ്ടുവന്നു.

ജമാഅത്തെ ഇസ്ലാമിയിൽ നിന്നും എസ്ഡിപിഐയിൽ നിന്നും കേരളത്തെ ആര് രക്ഷിക്കും? അതിനുള്ള ഉത്തരമാണ് ബിജെപി. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു. കേരള ജനത മാറാൻ തീരുമാനിച്ചു. കേരളത്തിൽ ബിജെപി വലിയ ഭൂരിപക്ഷം നേടും. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവും തിരുവനന്തപുരം നഗരസഭയയിലെ വിജയവും തുടക്കം മാത്രം, രാജ്‍നാഥ് സിങ്ങിന്റെ വാക്കുകൾ.

SCROLL FOR NEXT