തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ ഹൈക്കമാൻഡുമായി ചർച്ച നടത്താൻ നേതാക്കൾ ഡൽഹിയിലേക്ക്. വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി ജോസഫും വൈകിട്ട് ഡൽഹിയിലേക്ക് പോകും. കെ.സി. വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. മൂന്ന് പേരുമായും ഹൈക്കമാൻഡ് കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് ഇതുവരെയും അന്തിമതീരുമാനത്തിലേക്ക് എത്താൻ എഐസിസിക്ക് സാധിച്ചിട്ടില്ല. ഘടകകക്ഷികളുടെ പിന്തുണ ഇതുവരെ വി.ഡി. സതീശനാണ് ഉള്ളത്. തെരഞ്ഞെടുപ്പിൽ നയിച്ചത് വി.ഡി. സതീശനാണ്, അതുകൊണ്ട് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണം എന്നാണ് അവരുടെ അഭിപ്രായം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിർന്ന നേതാക്കളായ എ.കെ ആന്റണിയുടേയും വി.എം. സുധീരന്റെയും പിന്തുണ വി.ഡി. സതീശനാണ്. ഇന്നലെ എഐസിസി നിരീക്ഷകരെ ഇരുവരും നിലപാട് അറിയിച്ചു.
ഇന്നലെയാണ് എഐസിസി നിരീക്ഷകർ കേരളത്തിലേക്ക് എത്തിയത്. അവരുടെ തലയെണ്ണമെടുത്തപ്പോൾ ഏറ്റവും പിന്തുണ കെ.സി. വേണുഗോപാലിനാണ്. 39 എംഎൽഎമാർ പിന്തുണച്ചത് കെ.സിയെയാണ്. അത് സൂചിപ്പിക്കുന്ന പട്ടികയുടെ ചിത്രവും പുറത്തുവന്നിരുന്നു. മുകുൾ വാസ്നിക്കിൻ്റെ കയ്യിലിരുന്ന പട്ടികയുടെ ചിത്രമാണ് പുറത്തുവന്നത്.