വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തം ഉണ്ടായപ്പോൾ ദുരന്തബാധിതരെ ചേർത്ത് പിടിച്ച് ജനഹൃദയത്തിൽ ഇടംപിടിച്ച വ്യക്തിയായിരുന്നു ടി. സിദ്ദീഖ്. ആ വലിയ ദുരന്തത്തിനിടയിലും ടി. സിദ്ധിഖ് എന്ന ജനപ്രതിനിധിക്കെതിരെ സോഷ്യൽ മീഡിയയിൽ പടർന്നുപിടിച്ച ഹേറ്റ് ക്യാമ്പയിനുകൾക്കും സൈബർ ആക്രമണങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല.
വസ്തുതകൾക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും അദ്ദേഹത്തെ തളർത്താൻ ശ്രമിച്ചു. എന്നാൽ അതിനെയെല്ലാം പുഞ്ചിരിയോട് നേരിട്ട് ദുരിതബാധിതരോട് ഒപ്പം നിന്ന് പ്രവർത്തിച്ചു. ആ യഥാർത്ഥ സ്നേഹമാണ് ജനത വോട്ടെടുപ്പിലൂടെ ടി.സിദ്ദീഖിന് തിരികെ നൽകിയത്.
തന്നെ സ്നേഹിക്കുന്ന ജനതയ്ക്ക് മുന്നിൽ ദുഷ്പ്രചരണങ്ങൾ വെറും നിഴൽ മാത്രമാണെന്ന് അദ്ദേഹം തെളിയിച്ചു. ചരിത്രത്തിലില്ലാത്ത വിധം നാല്പതിനായിരത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് സിദ്ദീഖ് വിജയിച്ചത്. വിജയിച്ചു കയറുമ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമായത് ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ച പ്രദേശങ്ങളിലെ ബൂത്തുകളിൽ നിന്ന് ലഭിച്ച പിന്തുണയാണ്.
എല്ലാം നഷ്ടപ്പെട്ടിട്ടും കണ്ണീരോടെയും കഴിയുന്ന ആ മനുഷ്യർ തങ്ങളെ ബാധിച്ച ദുരന്ത പശ്ചാത്തലത്തിലും തങ്ങളുടെ പ്രതിനിധിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അവർക്ക് ചുറ്റും നുണപ്രചരണങ്ങളുടെ പുകമറകൾ സൃഷ്ടിക്കാൻ ശ്രമിച്ചവർക്കുള്ള ശക്തമായ മറുപടിയായിരുന്നു ആ വോട്ടുപെട്ടികൾ. ഹേറ്റ് ക്യാമ്പയിനുകളെക്കാൾ കരുത്തുള്ളത് സ്നേഹത്തിനും നേരിനുമാണെന്ന് ഈ വിജയം അടിവരയിടുന്നു. തളർത്താൻ നോക്കിയവർക്ക് മുന്നിൽ ജനഹൃദയത്തിലെ ഈ അംഗീകാരം ടി.സിദ്ധിഖ് എന്ന നേതാവ് വേറിട്ട് നിൽക്കുകയാണ്.