കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു പേരാവൂർ എന്ന് സണ്ണി ജോസഫ്. ടീച്ചറല്ലേ എതിർ സ്ഥാനാർഥി. ചെറിയ പ്രതീക്ഷയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിൽ യുഡിഎഫിന്റെ ജനകീയ സർക്കാർ അധികാരത്തിൽ വരും. കംഫർട്ടബിൾ മാർജിനിൽ യുഡിഎഫ് ജയിക്കും. മുഖ്യമന്ത്രിയെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, പേരാവൂരിൽ ഗുണകരമായ ഫലമാണ് പ്രതീക്ഷിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയും വ്യക്തമാക്കി. വർഷമായി യുഡിഎഫിന്റെ കയ്യിൽ ഉള്ള മണ്ഡലമാണിത്. ഇതുവരെ എൽഡിഎഫിന് ലഭിക്കാത്ത വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടുണ്ട്. പാർട്ടിക്കാരല്ലാത്ത കുടുംബങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്തു. കേരളത്തിൽ രാഷ്ട്രീയം ചിന്തിക്കുന്നവർ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വീണ്ടും പേരാവൂരിൽ ജനവിധി തേടാൻ ഇറങ്ങിയപ്പോൾ മണ്ഡലം പിടിക്കാൻ കെ.കെ. ശൈലജയെ ഇറക്കിയ സിപിഐഎം തന്ത്രം ഫലം കാണുമോ എന്നതാണ് പേരാവൂരിലെ ആകാംക്ഷ. ആറായിരം മുതൽ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് ക്യാംപ് പ്രതീക്ഷിക്കുമ്പോൾ രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ വോട്ടുകൾക്ക് മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.