ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് 120 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നാളെ മുഖ്യമന്ത്രിയായി അധികാരമേൽക്കും. നാളെ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെയും, രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
കോൺഗ്രസിനൊപ്പം ഇടതുപാർട്ടികളും വിസികെയും ടിവികെയ്ക്ക് പിന്തുണ നൽകിയതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലെത്തിയത്. കോൺഗ്രസിൽ നിന്ന് 5 എംഎൽഎമാരും, വിസികെ, സിപിഎം, സിപിഐ പാർട്ടികളിൽ 2 പേർ വീതവും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടിവികെ അധികാരത്തിലേറുന്നത്.
പിന്തുണയ്ക്കുന്ന 120 എംഎൽഎമാരുടെ കത്ത് വിജയ് ഗവർണർക്ക് സമർപ്പിച്ചു. ഇതിന് ശേഷം വിജയ് സിപിഐ, സിപിഐഎം ഓഫീസുകളിലെത്തിയിരുന്നു. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനുള്ള വിജയ്‌യുടെ ശ്രമങ്ങളെ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നൽകിയിരുന്നില്ല.
ഭൂരിപക്ഷം തെളിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഹാജരാക്കാൻ സാധ്യക്കാത്തതിനാലാണ് വിജയ്‌യുടെ അവകാശവാദം ഗവർണർ തള്ളിയത്. 118 സീറ്റ് വേണ്ടിടത്ത് കോൺഗ്രസ് പിന്തുണയോടെ 112 സീറ്റുകളാണ് ടിവികെ സഖ്യത്തിനുണ്ടായിരുന്നു.
പിന്നീട് നടന്ന ചർച്ചകളിലാണ് ലീഗ് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയോടുള്ള സഹകരണം ഒഴിവാക്കാനാണ് ടിവികെയ്ക്ക് പിന്തുണ നൽകിയതെന്ന് ലീഗ് വ്യക്തമാക്കി. എൻഡിഎ സഖ്യം അധികാരത്തിൽ വരാതിരിക്കാനാണ് തീരുമാനമെന്ന് ഇടതു പാർട്ടികളും അറിയിച്ചു. ടിവികെ വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനവും ഇടത് കക്ഷികൾ വേണ്ടെന്ന് വച്ചു.