ചെന്നൈ: കേവല ഭൂരിപക്ഷത്തിന് വേണ്ടി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാത്തതിനെ തുടർന്ന് ടിവികെ നേതാവ് വിജയ്‌യുടെ സത്യപ്രതിജ്ഞ ഇന്ന് ഉണ്ടാകില്ല. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു. മന്ത്രിസഭയുണ്ടാക്കാൻ അവകാശമുന്നയിച്ച് കത്ത് നൽകുകയും ചെയ്തു. ഇന്ന് രാവിലെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.
എന്നാൽ, ഗവർണർ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടില്ല. തമിഴ്നാടിൻ്റെ കൂടി ചുമതലയുള്ള കേരള ഗവർണർ ആർലേക്കർ ബുധനാഴ്ചയാണ് ചെന്നൈ ലോക്ഭവനിൽ എത്തിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെയോ അല്ലെങ്കിൽ കേവല ഭൂരിപക്ഷമുള്ള മുന്നണിയെയോ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയാണ് പതിവ്.
108 സീറ്റുനേടിയ ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് 10 എംഎൽഎമാരുടെ കുറവുണ്ട്. മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ് 5 എംഎൽഎമാരുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവികെ- അണ്ണാ ഡിഎംകെയുമായും എൻഡിഎയിലെ ഘടക കക്ഷിയായ പിഎംകെയുമായും അനൗപചാരിക ചർച്ച നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെയിൽ വലിയൊരു വിഭാഗം ടിവികെയുമായി സഹകരിക്കണം എന്ന അഭിപ്രായമാണ് ഉള്ളത്.
ഇടതു കക്ഷികളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായാൽ മാത്രമേ എൻഡിഎയിലെ കക്ഷികളെ ടിവികെ ഔപചാരികമായി സമീപിക്കുകയുള്ളൂ. മുസ്ലിംലീഗ് ഒപ്പം ചേരില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സിപിഎം, സിപിഐ ഡിഎംകെ സഖ്യത്തിൽ തുടരുമെന്നാണ് വിവരം.
ഇതിനിടെ ഇന്നലെ രാത്രി നാടകീയ രംഗങ്ങൾ അരങ്ങേറി. ടിവികെയ്ക്കെതിരെ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ മന്ത്രിസഭയുണ്ടാക്കുന്നത് സംബന്ധിച്ച് രാത്രിയിൽ രഹസ്യചർച്ച നടന്നതായാണ് വിവരം. മന്ത്രിസഭ ഉണ്ടാകാൻ സഹായം തേടി അണ്ണാ ഡിഎംകെ ഡിഎംകെയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ഡിഎംകെ നിരസിച്ചതായാണ് റിപ്പോർട്ട്. പ്രതിപക്ഷത്ത് ഇരിക്കാനാണ് താൽപ്പര്യമെന്ന് ഡിഎംകെ അറിയിച്ചതായും സൂചനയുണ്ട്.