ചെന്നൈ: തമിഴകം ജനവിധിയെഴുതാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം ബാക്കി. മുന്നണികളുടെ പരസ്യപ്രചാരണം നാളെ അവസാനിക്കും. പതിവിന് വിപരീതമായി ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ തമിഴ്നാട്ടിലെ പല മണ്ഡലങ്ങളിലുമുള്ളത്. ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ കരുത്ത് തെളിയിക്കാൻ ഡിഎംകെയും രാഷ്ട്രീയ മാറ്റം ആഹ്വാനം ചെയ്ത് വിജയിയുടെ ടിവികെയും തമ്മിലാണ് പലയിടത്തും ഏറ്റുമുട്ടുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എം.കെ. സ്റ്റാലിനും കന്നിയങ്കത്തിനിറങ്ങുന്ന 'ദളപതി' വിജയിയും തമ്മിലുള്ള പോരാട്ടമാണ് തമിഴകം ഇത്തവണ ഉറ്റുനോക്കുന്നത്. അണ്ണാ ഡിഎംകെ-ബിജെപി സഖ്യവും കളത്തിൽ സജീവമാണെങ്കിലും, ചർച്ചകൾ മുഴുവൻ നീളുന്നത് സ്റ്റാലിൻ്റെ ഭരണതന്ത്രങ്ങളും വിജയിൻ്റെ താരപ്രഭയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സർക്കാരിൻ്റെ ക്ഷേമപദ്ധതികളാണ് ഡിഎംകെയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധം. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായവും സൗജന്യ ബസ് യാത്രയും താഴെത്തട്ടിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പാർട്ടി കണക്കുക്കൂട്ടൽ. കോൺഗ്രസ്, വിസികെ, ഇടത് പാര്‍ട്ടികള്‍ എന്നിവരുടെ ശക്തമായ പിന്തുണയും ഇത്തവണയും തമിഴ് മണ്ണിൽ വിജയക്കൊടി പാറിക്കാന്‍ സഹായകമാകുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. സംഘപരിവാർ വിരുദ്ധതയും മണ്ഡല പുനർനിർണയത്തിനെതിരായ പ്രതിഷേധങ്ങളും വോട്ടായി മാറുമെന്ന് ഡിഎംകെ കണക്ക് കൂട്ടുന്നു.
എന്നാൽ യുവാക്കളുടെയും കന്നി വോട്ടർമാരുടെയും ഹൃദയം കീഴടക്കി വിജയിയുടെ തമിഴക വെട്രി കഴകം മറ്റ് മുന്നണികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വമ്പന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ദ്രാവിഡ പാർട്ടികളുടെ ക്ഷേമ പദ്ധതി തന്ത്രം തന്നെയാണ് വിജയിയും പയറ്റുന്നത്. വിജയിയുടെ പാർട്ടി 20% മുതൽ 30% വരെ വോട്ടുവിഹിതം നേടാനുള്ള സാധ്യതയാണ് പല സര്‍വേകളും പ്രവചിക്കുന്നത്.
നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെയും ബിജെപിയും കൈകോർത്താണ് ഇത്തവണ പോരാടുന്നത്. ഡിഎംകെ വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള തന്ത്രമാണ് ഇപിഎസ് പയറ്റുന്നത്. എന്നാൽ ബിജെപി സഖ്യം ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമോ എന്ന ആശങ്കയും ശക്തമാണ്.