തൃശ്ശൂർ: ഇടതു കൈയിലെ ചൂണ്ടു വിരലിൽ മുറിവ് പറ്റിയതിനെ തുടർന്ന് വോട്ട് നിഷേധിക്കപ്പെട്ട യുവതി ഒടുവിൽ അനുമതി ലഭിച്ചതിനെ തുടർന്ന് വോട്ട് ചെയ്ത് മടങ്ങി. തൃശൂർ സ്വദേശി അക്ഷയയ്ക്കാണ് പ്രിസൈഡിങ് ഓഫീസർ വോട്ടിങ് അനുമതി നിഷേധിച്ചത്. മുറിവിലെ കെട്ടഴിച്ച് കാണിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർ പറഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. വി.എസ്. സുനിൽ കുമാറിൻ്റെ ഇടപെടലിനെ തുടർന്നാണ് അനുമതി നൽകിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ വിളിച്ച് യുവതിക്ക് ടോക്കൺ നൽകാൻ നിർദേശിക്കുകയായിരുന്നു.
തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോധാനന്ദ സ്‌കൂളില്‍ ആണ് യുവതിക്ക് വോട്ട് ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടത്. മുറിവ് കെട്ടിവെച്ചതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്നുമാണ് പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞുമായി എത്തിയ യുവതിക്ക് ആറ് മണിക്കൂറാണ് വോട്ട് ചെയ്യാൻ കാത്തിരിക്കേണ്ടി വന്നത്.
വോട്ടിങ് അനുമതി നിഷേധിച്ച പ്രിസൈഡിങ് ഓഫീസറെ സസ്പെൻഡ് ചെയ്യണമെന്നും ബാലവകാശ കമ്മീഷൻ കേസെടുക്കണമെന്നും കാണിച്ച് വി.എസ്. സുനിൽ കുമാർ പ്രതിഷേധിച്ചിരുന്നു.