ഇടതുമുന്നണിയെ തൂത്തെറിഞ്ഞ് നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൻ്റെ ചരിത്രവിധി. 102 സീറ്റുമായി യുഡിഎഫിൻ്റെ അത്യുജ്വല ജയം നേടി. 99ൽ നിന്ന് 35ലേക്ക് എൽഡിഎഫ് കൂപ്പുകുത്തി. ചരിത്രത്തിൽ ആദ്യമായി ബിജെപി മൂന്ന് സീറ്റ് നേടി. യുഡിഎഫ് തരംഗത്തിൽ കണ്ണൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ചെങ്കോട്ടകൾ തകർന്നടിഞ്ഞു.
അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നു. എൽഡിഎഫിനെ തൂത്തെറിയുക. കേരളത്തിലെ വോട്ടർമാർ വടക്ക് - തെക്ക് നോക്കാതെ അത് നടപ്പാക്കി. സെഞ്ച്വറി തിളക്കത്തിൽ കോൺഗ്രസ് അധികാരത്തേര് ഏറി. നേമവും ചാത്തന്നൂരും കഴക്കൂട്ടവും വിജയിച്ച് ബിജെപി കരുത്തറിയിച്ചു. യഥാർഥ ഇടതുപക്ഷമായ യുഡിഎഫിനെ ജനം പിന്തുണയ്ക്കും എന്ന വി.ഡി. സതീശൻ്റെ പ്രഖ്യാപനം അന്വർഥമാകും വിധം ഇടത് വോട്ടുബാങ്കിൽ വൻ കുത്തൊഴുക്ക് ഉണ്ടായി. വിമത വിസ്മയങ്ങൾ വിജയ കിരീടം ചൂടി.
ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ നിന്ന് എൽഡിഎഫ് നിഷ്കാസനം ചെയ്യപ്പെട്ടു. വി.ശിവൻകുട്ടിയും പി.രാജീവും വി.എൻ.വാസവനും അടക്കം 12 മന്ത്രിമാർ ജനരോഷത്തിൽ നിലംപൊത്തി. പേരാവൂരിലെ അഭിമാന പോരിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും ജനകീയ മുഖവുമായ കെ.കെ. ശൈലജ നിലതെറ്റി വീണു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുനിലയായ 63ലേക്ക് കുതിച്ചുയർന്നാണ് കോൺഗ്രസ്, കേരളത്തിൻ്റെ സിംഹാസനമേറുന്നത്.
അര നൂറ്റാണ്ടിന് ശേഷം കാസർഗോഡും 20 വർഷത്തിന് ശേഷം കോഴിക്കോടും കോൺഗ്രസിന് വിജയിക്കാനായി. 13ൽ 11 സീറ്റും എൽഡിഎഫിൻ്റെ കൈവശം ഉണ്ടായിരുന്ന കോഴിക്കോട് ജില്ലയിൽ ഇത്തവണ യുഡിഎഫ് നേടിയത് 12 സീറ്റാണ്. 22 സീറ്റ് നേടി ലീഗ് മുന്നണിയെ ഹരിതാഭമാക്കി. സിപിഐ 17ൽ നിന്ന് 9ലേക്ക് ശുഷ്കിക്കുകയും ജോസ് പക്ഷം നിശൂന്യമാകുകയും ചെയ്തതോടെ എൽഡിഎഫിന് പ്രഭയറ്റു. ഐതിഹാസിക വിജയം യുഡിഎഫ് നേടിയ ഈ തിരഞ്ഞെടുപ്പ് കേരളത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം നേടുകയാണ്.