പത്തനംതിട്ട: ആറന്മുളയിൽ വീണാ ജോർജിനെതിരെ പോരിന് ഇറങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് കെട്ടിവയ്ക്കാൻ തുക നൽകിയത് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫ്. ഉഷ ജോസഫിൻ്റെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെത്തിയാണ് അബിൻ വർക്കി തുക ഏറ്റുവാങ്ങിയത്. ശസ്ത്രക്രിയയിലൂടെ കത്രിക നീക്കിയ ശേഷം വീട്ടിൽ വിശ്രമത്തിലാണ് ഉഷ ജോസഫ്.
കേരളത്തിലെ ആരോഗ്യവകുപ്പിൻ്റെ സിസ്റ്റം പരാജയമാണ് എന്നതിന് തെളിവാണ് ശസ്ത്രക്രിയക്കിടെ ഉഷ ജോസഫിനുണ്ടായ ദുരനുഭവമെന്ന് അബിൻ വർക്കി പറഞ്ഞു. ആരോഗ്യമേഖലയെ തകർത്ത സർക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ കേരളത്തിലെ മുഴുവൻ അമ്മമാരുടെയും ശബ്ദമാണ് ഉഷ ജോസഫിൻ്റേതെന്ന് അബിൻ വർക്കി പറഞ്ഞു. നൂറ് കണക്കിന് അമ്മമാരുടെ പ്രാർഥനയിലാണ് ഓരോ യുഡിഎഫ് സ്ഥാനാർഥിയും മുന്നോട്ട് പോകുന്നത്.
വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക മറന്നുവച്ചെന്നായിരുന്നു ഉഷാ ജോസഫ് ആരോപിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറു വേദന അനുഭവപ്പെട്ടു. എന്നാൽ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയച്ചു. എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായതെന്ന് ഉഷ പറഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ മാസം കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് കത്രിക പുറത്തെടുത്തത്.